ടെഹ്റാൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്നു കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അടിയന്തര നടപടികൾ ഉടൻ തന്നെ സ്വീകരിച്ചതായും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും അതോറിറ്റി വ്യക്തമാക്കി.
കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ പലയിടത്തും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
യുഎസുമായുള്ള ചർച്ച ഇറാൻ സർക്കാർ തള്ളിയെങ്കിലും നയതന്ത്ര തലത്തിൽ കാര്യമായ നീക്കങ്ങൾ നടക്കുന്നുവെന്നാണ് സൂചനകൾ. യുഎസുമായി ചർച്ച നടന്നെന്ന പ്രചാരണം എണ്ണ, ഓഹരി വിപണികളെ സ്വാധീനിക്കാനുള്ള വ്യാജവാർത്തയാണെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പ്രതികരിച്ചത്. യുഎസുമായുള്ള ചർച്ചകളിൽ ഇറാന്റെ പ്രതിനിധി ഖാലിബാഫാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.





