ചര്‍ച്ച നടക്കുന്നുവെന്ന് ട്രംപ്, വ്യാജ അവകാശവാദമെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നു

0
14

തെഹ്‌റാന്‍: ഇറാനെതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു ശേഷവും പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നു.

ഇസ്‌റാഈലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ടെല്‍ അവീവിലെ വിവിധ ഇടങ്ങളില്‍ ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

വിശാലാര്‍ഥത്തിലുള്ള ധാരണയില്‍ എത്തിച്ചേരാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് ഇറാനുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് ട്രംപ് പറയുന്നത്. വാണിജ്യ സംബന്ധമായ കാര്യങ്ങള്‍ പ്രധാനമായതിനാല്‍ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇറാന്‍ താത്പര്യപ്പെടുന്നതായും സമാധാനമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍, യു എസുമായി ചര്‍ച്ച നടക്കുന്നുവെന്ന വാര്‍ത്തകള്‍ ഇറാന്‍ നിഷേധിച്ചു. ഇത്തരം അവകാശവാദങ്ങള്‍ വ്യാജമാണെന്നും സാമ്പത്തികമായും എണ്ണ സംബന്ധമായുമുള്ള കാര്യങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കിത്തീര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും ഇറാന്‍ പാര്‍ലിമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഘെര്‍ ഖലിബാഫ് പറഞ്ഞു.

അതേസമയം, ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ശക്തമായ ആക്രമണങ്ങള്‍ സൈന്യം നടത്തിവരികയാണെന്നാണ് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത്. തിരിച്ച് ബഹ്‌റൈന്‍, സഊദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്.