എറണാകുളം: പെരുമ്പാവൂർ മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് ലഭിക്കാത്തതോടെ സ്വതന്ത്രനായി മത്സരത്തിന് ഇറങ്ങാൻ എൽദോസ് കുന്നപ്പിള്ളി. രണ്ട് ദിവസത്തിനുള്ളിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നീക്കം.
തള്ളിക്കളയുന്ന നേതാവ് മൂലക്കല്ലാണെന്ന് എൽദോസ് കുന്നപ്പിള്ളി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നാൽ എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിൽ തീരുമാനമായേക്കും.
എൽദോസിനെതിരായ ലൈംഗിക കുറ്റക്കേസ് ഈ മാസം ഇരുപത്തിയാറിന് പരിഗണിക്കാനിരിക്കവെയായിരുന്നു അദ്ദേഹത്തെ തഴയാനുള്ള തീരുമാനം. എൽദോസിനെതിരെ അധ്യാപിക നൽകിയ പരാതിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. സ്ഥാനാർഥിത്വത്തിലേക്ക് കുന്നപ്പള്ളിയുടെ പേര് ഉയർന്ന് വന്നപ്പോൾ തന്നെ കേസിനെ കുറിച്ചുള്ള ചർച്ചകളും വന്നിരുന്നു. കേസ് പരിഗണിക്കുന്നത് തെരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിലാണെങ്കിൽ അത് പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തൽ ഉണ്ടായിരുന്നു.
എൽദോസ് കുന്നപ്പിള്ളിയെ മത്സരിപ്പിച്ചാൽ മണ്ഡലത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഐ ഗ്രൂപ്പ് എൽദോസിൻ്റെ സ്ഥാനാർഥിത്വത്തെ പിന്തുണച്ചിരുന്നു. എൽദോസിന് പകരം ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പരിഗണനയിലുള്ളത്.





