കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷ സംബന്ധിച്ച വാദം പൂര്‍ത്തിയാക്കി വിധി 21ന് പ്രഖ്യാപിക്കും. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച പ്രതി സന്ദീപിന് പരമാമധി പരാമവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടയാളെന്നും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് കൊടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. ശിക്ഷ സംബന്ധിച്ച വാദത്തിനിടെ പ്രതിയും പ്രതിയുടെ മാതാവും ഡോ. വന്ദനയുടെ മാതാവും പൊട്ടിക്കരഞ്ഞു.
പ്രതി കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നരഹത്യ, ഗുരുതരമായ മുറിവേൽപിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. 2023 മേയ് 10ന് പുലർച്ചെ ആയിരുന്നു ഹൗസ് സർജൻ ആയ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. അധ്യാപകനായ പ്രതിയെ കേസിനെ തുടർന്നു ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു.





