ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്റാഈൽ പ്രതിരോധ മന്ത്രി

0
10

ഇസ്‌ലാമാബാദ്: ഇറാനിലെ ഉന്നത അധികാര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്റാഈൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആണ് ഇക്കാര്യം അവകാശപ്പെട്ടത്. എന്നാൽ ഇറാൻ ഔദ്യോഗികമായി ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ച ദിവസം തന്നെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈക്ക് ശേഷം ഇറാൻ ഭരണകൂടത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ആഘാതമായിരിക്കും അലി ലാരിജാനിയുടെ മരണം. ഖാംനഈയുടെ വിയോഗത്തിന് ശേഷം രൂപീകരിച്ച ഇടക്കാല ഭരണസമിതിയുടെ തലവനായി പ്രവർത്തിച്ചു വരികയായിരുന്നു ഇദ്ദേഹം.

തിങ്കളാഴ്ച രാത്രി ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും പരിസരപ്രദേശങ്ങളിലും ഇസ്റാഈൽ നടത്തിയ വൻ വ്യോമാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ, ഇറാന്റെ സന്നദ്ധ സേനയായ ‘ബാസിജ്’ (Basij) കമാൻഡർ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു. ഇദ്ദേഹത്തോടൊപ്പം ബാസിജ് സേനയിലെ മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് വിവരം.