നെതന്യാഹു കൊല്ലപ്പെട്ടോ? അഭ്യുഹങ്ങള്‍ക്കിടെ പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഇസറാഈല്‍ പ്രധാനമന്ത്രി 

തെല്‍അവീവ്: ഇറാന്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ വീണ്ടും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഫേയില്‍ കാപ്പി കുടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. തന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികള്‍ പരിഹസിച്ച് നെതന്യാഹു സംസാരിക്കുകയും ചെയ്തു. 

എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യത്തില്‍ നെതന്യാഹു കോഫി ഓര്‍ഡര്‍ ചെയ്യുന്നതും, തമാശ പറയുന്നതും കാണാം. തന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായി ‘ഞാന്‍ കാപ്പിക്ക് വേണ്ടി മരിക്കും’ എന്ന് നെതന്യാഹു പറയുന്നുണ്ട്. എന്റെ രാജ്യത്തെ ഞാന്‍ മരിക്കുവോളം സ്‌നേഹിക്കുന്നു. നെതന്യാഹു പറഞ്ഞു. 

ഇസ്‌റാഈലിന് മറുപടിയായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളന ദൃശ്യത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ച നടന്നിരുന്നു.

വീഡിയോയില്‍ നെതന്യാഹുവിന് ആറ് വിരലുകള്‍ ദൃശ്യമാണെന്നും, വീഡിയോ എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാമെന്നും കമന്റുകള്‍ വന്നു. ഇപ്പോള്‍ പുറത്തിറക്കിയ വീഡിയോയില്‍ തന്റെ രണ്ട് കൈകളും നെതന്യാഹു കാമറക്ക് മുന്നില്‍ ഉയര്‍ത്തി കാട്ടുന്നുമുണ്ട്. 

നേരത്തെ നെതന്യാഹു കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ തള്ളി ഇസ്‌റാഈല്‍ രം​ഗത്തെത്തിയിരുന്നു. ‘പ്രധാനമന്ത്രി സുഖമായിരിക്കുന്നു’ നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനദൊലുവിനോടാണ് അദ്ദേഹഹത്തിന്റെ ഓഫിസ് പ്രതികരിച്ചത്. ‘നെതന്യാഹു ജീവിച്ചിരിപ്പുണ്ട്; ഇറാനിയന്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറഞ്ഞ കിംവദന്തികള്‍ തെറ്റാണെന്ന് സ്‌നോപ്‌സ്, ടൈംസ് ഓഫ് ഇസ്‌റാഈല്‍ എന്നിവ തെളിയിച്ചിട്ടുണ്ട്- ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.