ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാനിലെ എണ്ണ കയറ്റുമതി കേന്ദ്രവും രാജ്യത്തിൻ്റെ ഇറാൻ്റെ സാമ്പത്തിക നട്ടെല്ലുമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ യുഎസ് സൈന്യം തകർത്തു. ദ്വീപിലെ പ്രതിരോധ സംവിധാനങ്ങൾ പൂർണമായും തകർത്തെന്നാണ് ട്രംപിൻ്റെ വാദം. യുദ്ധം എപ്പോൾ അവസാനിപ്പിക്കുമെന്ന് പറയാൻ കഴിയില്ലെന്നും, 2500ഓളം നാവിക ഉദ്യോഗസ്ഥരെ പശ്ചിമേഷ്യയിലേക്ക് പുതുതായി നിയമിച്ചതായും ട്രംപ് അറിയിച്ചു.
ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മൊജ്തബ ഖമനേയിയേയും നേതാക്കളെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികമാണ് ട്രംപ് പ്രഖ്യാപിച്ചത്. ഐആർജിസിയുടെ 10 ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചാണ് യുഎസ് സൈനിക നീക്കം. ‘റിവാർഡ്സ് ഫോർ ജസ്റ്റിസ്’ പദ്ധതി വഴിയാണ് പ്രഖ്യാപനം. വിവരം നൽകുന്നവർക്ക് സംരക്ഷണം ഒരുക്കുമെന്നും വാഗ്ദാനമുണ്ട്.
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ മാനുഷിക സഹായ ചരക്ക് കപ്പലുകൾ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ. യുഎൻ ഹ്യുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചറാണ് ആവശ്യം ഉന്നയിച്ചത്.
നിലവിലുള്ള സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ സഹായങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടേറിയെന്നും ഫ്ലെച്ചർ പറഞ്ഞു. ഐസിയു, കിടക്കകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ അതിർത്തികളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു.
….





