കണ്ണൂർ: സീറ്റിനായി കലാപം ഉയർത്തിയ കെ. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി. സുധാകരനുമായി രാഹുൽ സംസാരിക്കും. കെ. സുധാകരൻ്റെ കലാപത്തിൽ ആടിയുലകയാണ് കോൺഗ്രസ്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെടുന്നത്.
സുധാകരൻ സമ്മർദം ശക്തമാക്കിയിട്ടും സ്ക്രീനിങ് കമ്മിറ്റിക്ക് കെപിസിസിക്ക് കൈമാറിയത് സുധാകരൻ്റെ പേരില്ലാത്ത പട്ടിക. കണ്ണൂരിൽ റിജിൽ മാക്കുറ്റിയടെയും അമൃത രാമകൃഷ്ണൻ്റെയും പേരാണുള്ളത്. ഇന്ന് രണ്ടരയ്ക്കാണ് നിർണായക സ്ക്രീനിങ് കമ്മിറ്റി യോഗം.
കണ്ണൂരിനെ കുറിച്ച് അതിവൈകാരിക കുറിപ്പ് സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. കണ്ണൂർ തൻ്റെ ഹൃദയരക്തം ഇറ്റുവീണ മണ്ണ്. കടന്നുവന്ന കനൽ വഴികൾ ആരൊക്കെ മറന്നാലും താൻ മറക്കില്ല എന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. സുധാകരന് വേണ്ടി പൊട്ടിത്തെറിച്ചായിരുന്നു അണികളുടെ പ്രതികരണം. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജും അമൃത രാമകൃഷ്ണനും നടാലിലെ വീട്ടിലെത്തി സുധാകരനുമായി സംസാരിച്ചു.
എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ നേതൃത്വത്തെ വെല്ലുവിളിച്ചാണ് കെ. സുധാകരൻ ഡൽഹിയിൽ നിന്ന് മടങ്ങിയത്. കണ്ണൂർ സീറ്റ് തന്നില്ലെങ്കിൽ ജില്ലയിൽ തിരിച്ചടി നേരിടുമെന്നാണ് സുധാകരൻ്റെ ഭീഷണി.
….





