ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസിന്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുല്ല പങ്കെടുത്ത വിവാഹ ചടങ്ങിൽ വെടിവെയ്പ്പ്. ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് എന്ന പ്രദേശത്തെ വിവാഹ മണ്ഡപത്തിലാണ് സംഭവം.
ജമ്മുവിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഫറൂഖ് അബ്ദുല്ലയുടെ വാഹനത്തിന് നേരെ തോക്കുമായി ഒരാൾ പാഞ്ഞടുക്കുകയും വെടിയുതിർക്കുകയായിരുന്നു. ഫറൂഖ് അബ്ദുല്ലയോടൊപ്പം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ഉണ്ടായിരുന്നതായാണ് ജമ്മു കശ്മീർ പൊലീസ് അറിയിച്ചിരിക്കുന്നത്.
ആക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണം നടത്തിയ പ്രതി കമാൽ സിങ് ജംവാളിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.
നാഷണൽ കോൺഫറൻസ് നേതാവായ ബി.എസ്.ചൗഹാന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെടിവെയ്പ്പുണ്ടായത്. പ്രതി വേദിക്ക് പുറത്ത് ആക്രമിക്കാൻ തയ്യാറായി കാത്തിരിക്കുകയായിരുന്നു. ഫറൂഖ് അബ്ദുല്ലയുടെ മകനും കശ്മീർ മുഖ്യമന്ത്രിയുമായി ഒമർ അബ്ദുള്ള പിതാവിന്റെ സുരക്ഷ സന്നാഹങ്ങളിൽ ആശങ്ക പ്രകടിപ്പിപ്പിച്ചു. ”ദൈവം കരുണയുള്ളവനാണ്. വലിയ അപകടത്തിൽ നിന്നാണ് പിതാവ് രക്ഷപ്പെട്ടത്,” അദ്ദേഹം എക്സിൽ കുറിച്ചു.





