കോഴിക്കോട്: സരോവരം, ബീച്ച്, മാനാഞ്ചിറ ഉൾപ്പെടെ കോഴിക്കോട് നഗരത്തിന്റെ പല സുന്ദരക്കാഴ്ചകളും മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ ബസിലിരുന്ന് ആസദിക്കാം. ടിക്കറ്റ് വില അൽപ്പം കൂടുതലാകുമെങ്കിലും മലബാറിലെത്തുന്ന ആദ്യ ഡബിൾ ഡക്കർ ബസിലെ വിനോദയാത്ര പ്രത്യേക കാഴ്ചാനുഭവം നൽകും.
വൈകീട്ട് മൂന്നുമുതൽ രാത്രിവൈകിയും വിവിധ റൂട്ടുകളിൽ വിവിധ സർവീസുകളായി ഈ വാരാന്ത്യംമുതൽ ഈ ഇലക്ട്രിക് ഡബിൾ ഡക്കർ ഓടും. ബസിന്റെ ഫ്ളാഗ് ഓഫ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
എം.എൽ.എ. അഹമ്മദ് ദേവർകോവിലും ട്രാൻസ്പോർട്ട് വകുപ്പിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘത്തോടൊപ്പം മന്ത്രി നഗരംചുറ്റി ഡബിൾ ഡക്കർ കാഴ്ചകൾ ആസ്വദിച്ചു. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനലിൽനിന്ന് ആരംഭിച്ച് അരയിടത്തുപാലം, സരോവരം, എരഞ്ഞിപ്പാലം, ഇംഗ്ളീഷ് പള്ളി, കുരിശുപള്ളി വഴി വീണ്ടും സ്റ്റാൻഡിൽ എത്തുന്നതായിരുന്നു കന്നിയാത്ര.
ഫ്ളാഗ് ഓഫ് ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ., വാർഡ് കൗൺസിലർ ശ്രീജാ സി. നായർ, കെ.എസ്.ആർ.ടി.സി. അസി. വർക് മാനേജർ ഗിരീഷ് പവിത്രാലയം, ഡിപ്പോ എൻജിനിയർ സോമേഷ് സോമൻ, അസി. ട്രാൻസ്പോർട്ട് ഓഫീസർ പി.കെ. പ്രശോഭ് തുടങ്ങിയവർ പങ്കെടുത്തു.





