ഇന്ധന സർചാർജുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും; വിമാനയാത്ര ‘പൊള്ളും’

0
11

ന്യൂഡൽഹി: ഊർജപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മാർച്ച് 12 മുതൽ ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധനസർചാർജ് ഈടാക്കും. വിമാനക്കൂലി ഇതോടെ കാര്യമായി വർധിക്കും. 

വ്യാഴാഴ്ച പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളിലെ ടിക്കറ്റുകൾക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക് രാജ്യങ്ങൾക്കും ഇതേ നിരക്ക് ബാധകമാകും.

പശ്ചിമേഷ്യൻ/ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകൾക്ക് 10 ഡോളർ അധികമായി ചുമത്തും. മാർച്ച് 18 മുതലാണ് യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് സർചാർജ് ഈടാക്കുക. ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർചാർജ് പിന്നീട് പ്രഖ്യാപിക്കും.

ഏവിയേഷൻ ഇന്ധനത്തിന്റെ വില കുതിച്ചുയർന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമായതെന്ന് എയർ ഇന്ത്യ അറിയിച്ചു. തങ്ങളുടെ പരിധിക്കപ്പുറത്തുള്ള കാരണങ്ങളാൽ വേണ്ടി വന്ന തീരുമാനത്തിൽ കമ്പനി ഖേദം അറിയിച്ചു. സർചാർജ് ഈടാക്കാതിരുന്നാൽ ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടി വരുമെന്നും കമ്പനി വ്യക്തമാക്കി. വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 40 ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണ്.

മാർച്ച് തുടക്കം മുതൽ ഇതിന്റെ വിലയിൽ കാര്യമായ വർധനയുണ്ടായതായി കമ്പനി ചൂണ്ടിക്കാട്ടി. എയർ ഇന്ത്യയുടെ ചുവടുപിടിച്ച് മറ്റ് കമ്പനികളും വൈകാതെ ഇന്ധനസർചാർജ് പ്രഖ്യാപിച്ചേക്കും. നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് സർചാർജ് ഈടാക്കില്ല. എന്നാൽ ഇവയുടെ തീയതി മാറ്റുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ ചാർജ് ബാധകമാകും. എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ സർചാർജ് ഈടാക്കുന്നുണ്ടായിരുന്നില്ല. എയർ ഇന്ത്യ ചില റൂട്ടുകളിൽ ഈടാക്കുന്നുണ്ടായിരുന്നു.