‘അവകാശങ്ങള്‍, നീതി, പ്രവര്‍ത്തനം – എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി’; വനിതാ ദിനം സഊദി അറേബ്യയിലുടനീളം വിപുലമായി ആഘോഷിച്ചു

റിയാദ്: ‘അവകാശങ്ങള്‍, നീതി, പ്രവര്‍ത്തനം – എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി’ എന്ന ആഗോള പ്രമേയത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം സൗദി അറേബ്യയിലുടനീളം വിപുലമായി ആഘോഷിച്ചു. വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യം നടപ്പിലാക്കി വരുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ സൗദി വനിതകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

സൗദി അറേബ്യയുടെ തൊഴില്‍ മേഖലയില്‍ വനിതാ പങ്കാളിത്തം 2024-ല്‍ 36 ശതമാനമായി ഉയര്‍ന്നു. വിഷന്‍ 2030 വിഭാവനം ചെയ്ത ലക്ഷ്യങ്ങളെക്കാള്‍ വേഗത്തിലാണ് രാജ്യം ഈ നേട്ടം കൈവരിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് 2022-ലെ 19 ശതമാനത്തില്‍ നിന്ന് 2024-ല്‍ 13 ശതമാനമായി കുറഞ്ഞതും ശ്രദ്ധേയമാണ്. 2032-ഓടെ സൗദി സമ്പദ്വ്യവസ്ഥയിലേക്ക് വനിതകളുടെ സാമ്പത്തിക സംഭാവന 39 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മേഖല തിരിച്ചുള്ള പ്രധാന നേട്ടങ്ങള്‍: പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വിലെ ഫോറസ്റ്റ് റേഞ്ചര്‍മാരില്‍ 34 ശതമാനവും സ്ത്രീകളാണ്. ഈ രംഗത്തെ ആഗോള ശരാശരി കേവലം 11 ശതമാനം മാത്രമാണെന്നിരിക്കെയാണ് സൗദി വനിതകളുടെ ഈ സമാനതകളില്ലാത്ത മുന്നേറ്റം. 25 വയസ്സിന് മുകളിലുള്ള സൗദി വനിതകളില്‍ 35.3 ശതമാനവും ബിരുദധാരികളാണ്. 2024-ല്‍ മാത്രം 22 പേറ്റന്റുകളാണ് സൗദി വനിതകള്‍ സ്വന്തമാക്കിയത്. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ കായിക വേദികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 1,956 അവാര്‍ഡുകളാണ് സൗദി വനിതകള്‍ രാജ്യത്തെത്തിച്ചത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതിനായി വിപുലമായ നിയമപരിഷ്‌കാരങ്ങളാണ് സൗദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. നാഷണല്‍ ഫാമിലി സേഫ്റ്റി പ്രോഗ്രാം പോലുള്ള പദ്ധതികളിലൂടെ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സംരക്ഷണവും നീതിന്യായ മേഖലയിലും ബിസിനസ്സിലും കൂടുതല്‍ അവസരങ്ങളും ഉറപ്പാക്കുന്നു.

‘നല്‍കുന്നതിലൂടെ സര്‍ഗ്ഗാത്മകതയും സാന്നിധ്യത്തിലൂടെ പ്രചോദനവും’ എന്ന അടിക്കുറിപ്പോടെ സൗദി സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി. ഭരണരംഗത്തും നേതൃസ്ഥാനങ്ങളിലും ഇന്ന് സൗദി വനിതകള്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. 9.8 ദശലക്ഷം വരുന്ന സൗദി വനിതകള്‍ രാജ്യത്തിന്റെ സുസ്ഥിര വികസനത്തില്‍ അവിഭാജ്യ ഘടകമാണെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ ‘സൗദി വനിതാ റിപ്പോര്‍ട്ട് 2024’ അടിവരയിടുന്നു.

ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു ശാക്തീകരണ മാതൃകയാണ് സൗദി അറേബ്യ ഇന്ന് കാഴ്ചവെക്കുന്നതെന്ന് വേള്‍ഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത് പ്രശംസിച്ചു.