സച്ചിൻ സാറുമായി ദീർഘസമയം സംസാരിച്ചിരുന്നു, മുൻ താരങ്ങളുടെ ഉപദേശങ്ങൾ എനിക്ക് ഗുണമായി: സഞ്ജു സാംസൺ

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ആവേശകരമായ കലാശപ്പോരിൽ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിച്ചതിനെ അവിശ്വസനീയമായ സ്വപ്നസാഫല്യമെന്ന് വിശേഷിപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ.

കഴിഞ്ഞ ഏതാനും മാസങ്ങളായി മുൻ ഇന്ത്യൻ താരങ്ങളിൽ നിന്നുള്ള മാർഗ നിർദേശങ്ങളും ഉപദേശങ്ങളും തൻ്റെ പ്രകടനത്തെ സഹായിച്ചെന്നും ഇന്ത്യൻ ഓപ്പണർ വെളിപ്പെടുത്തി. ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കറുടെ ഉപദേശം മത്സരത്തലേന്നും തന്നെ തേടിയെത്തിയെന്നും സഞ്ജു മത്സര ശേഷം നന്ദിപൂർവം സ്മരിച്ചു.

2026ലെ ടി20 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 80.25 ആവറേജിൽ 321 റൺസാണ് സഞ്ജു നേടിയത്. ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളിൽ ഉൾപ്പെടെ തുടർച്ചയായ മൂന്ന് അർധസെഞ്ച്വറികൾ നേടിയ സഞ്ജുവിൻ്റെ പ്രകടനം ചരിത്രത്തിലിടം നേടി.

“സത്യസന്ധമായി പറഞ്ഞാൽ മുൻ ഇന്ത്യൻ താരങ്ങളിൽ നിന്നുള്ള ഉപദേശങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. അവർ എന്നെ സഹായിക്കാൻ ശ്രമിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് മാസങ്ങളായി ഞാൻ സച്ചിൻ ടെണ്ടുൽക്കർ സാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഞാൻ ഓസ്‌ട്രേലിയൻ പര്യടനത്തിൽ പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്ന സമയത്ത് എന്താണ് വേണ്ടതെന്ന് ചിന്തിച്ചു? അപ്പോൾ ഞാൻ സച്ചിൻ സാറിനെ സമീപിച്ചു. അദ്ദേഹവുമായി ദീർഘമായി സംഭാഷണങ്ങൾ നടത്തി,” സഞ്ജു സാംസൺ പറഞ്ഞു.

“ടി20 ലോകകപ്പ് ഫൈനലിന് തലേന്നും സച്ചിൻ സാർ എന്നെ വിളിച്ചു. ഇപ്പോൾ എങ്ങനെ തോന്നുന്നുണ്ടെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അദ്ദേഹത്തെപ്പോലുള്ള ഒരാളിൽ നിന്ന് ഒരു മാർഗനിർദ്ദേശം ലഭിക്കുമ്പോൾ… എനിക്ക് മറ്റെന്താണ് ആവശ്യപ്പെടാൻ കഴിയുക? അദ്ദേഹത്തിൻ്റെ ആ വ്യക്തത, ആ ഗെയിം തയ്യാറെടുപ്പ്, ആ ഗെയിം അവബോധം, ആ ഗെയിം സെൻസ്… എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ വളരെ നന്ദിയുള്ളവനാണ്. ഈ ലോകകപ്പ് കിരീടനേട്ടം എനിക്ക് വളരെ വലുതാണ്. എനിക്ക് ഇപ്പോൾ അത് ആസ്വദിക്കണം. പിന്നെ കുറച്ച് ദിവസങ്ങൾക്ക് ശേഷം അടുത്തതായി എന്തു ചെയ്യണമെന്ന് ഞാൻ ആലോചിക്കും,” സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

“ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഞാൻ പൂർണമായും തകർന്നുപോയി. നടക്കുന്നത് എന്താണെന്ന് ഒന്നും മനസിലായില്ല. എൻ്റെ സ്വപ്നങ്ങൾ തകർന്നുവെന്ന് എനിക്ക് തോന്നി. ഇനി എനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുകയെന്നായിരുന്നു ചിന്ത? പക്ഷേ ദൈവത്തിന് വ്യത്യസ്തമായ പദ്ധതികളുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് നിർണായക ഗെയിമുകളിലേക്ക് തിരിച്ചെത്തി. എൻ്റെ രാജ്യത്തിനായി എനിക്ക് കഴിയുന്നത് ഞാൻ ചെയ്തു,” സഞ്ജു മത്സര ശേഷം സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ടി20 ലോകകപ്പ് ഫൈനലിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോർഡിന് ഉടമയായ സഞ്ജു സാംസണെ തേടി ടൂർണമെൻ്റിലെ താരമെന്ന ബഹുമതിയുമെത്തി. എന്നാൽ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം ജസ്പ്രീത് ബുമ്രയ്ക്കാണ് ലഭിച്ചത്. ഫൈനലിൽ നാലു വിക്കറ്റുകളുമായി ബുമ്ര തിളങ്ങിയിരുന്നു.