5 അറബ് രാഷ്ട്രങ്ങളേയും ആക്രമിച്ചു, ഒമാനെ തൊടാതെ ഇറാന്‍

അമേരിക്കയിലേക്ക് മിസൈല്‍ അയയ്ക്കുന്നതിനു പകരം ഗള്‍ഫിലെ യുഎസ് സേനാതാവളങ്ങളിലേക്ക് മിസൈലുകള്‍ തൊടുത്തതിലൂടെ ഇറാന് ലക്ഷ്യം പലതായിരുന്നു. യുഎസ് സൈനികര്‍ക്ക് നേരിട്ടുള്ള തിരിച്ചടി നല്‍കാനും,ഗള്‍ഫ് മേഖലയെ സംഘര്‍ഷ ഭൂമിയാക്കി യുഎസിനുമേല്‍ സമ്മര്‍ദം ചെലുത്താനുമാണ് ഇറാന്‍ ഈ നീക്കം നടത്തിയത്.

ആയിരക്കണക്കിനു മൈലുകള്‍ അപ്പുറമുള്ള അമേരിക്കയെ ആക്രമിക്കല്‍ അസാധ്യമാണ്. തിരിച്ച് ഇസ്രയേല്‍ ഒരുക്കുന്ന സുരക്ഷിത താവളങ്ങളുടെ ബലത്തിലാണ് അമേരിക്ക ആക്രമണം നടത്തുന്നത്. ഏറ്റവും വലിയ രാജ്യമായ സൗദിയുള്‍പ്പെടെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളേയും ആക്രമിച്ചപ്പോഴും ഇറാന്‍ ഒമാനെ തൊട്ടില്ല, അതിനുപിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട ഉറ്റചങ്കായ ബന്ധമുണ്ട്. 

50 വര്‍ഷത്തിലേറെയുള്ള സൗഹൃദമാണ് ഇറാന് ഒമാനുമായുള്ളത്. 1970കളില്‍ ഒമാനിലെ ധോഫാർ കലാപകാലത്ത് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദിനെ സഹായിക്കാന്‍ ഇറാന്‍ ഷാ സൈന്യത്തെ അയച്ചു. അവിടെ ആഴത്തിലുള്ളൊരു സ്നേഹബന്ധം സൃഷ്ടിക്കപ്പെട്ടു. മറ്റു ഗൾഫ് രാജ്യങ്ങൾ 1979-ലെ ഇറാൻ വിപ്ലവത്തിനു ശേഷം ഇറാനെ സംശയത്തോടെ നോക്കിയപ്പോഴും ഒമാന്‍ നന്‍പനായി ഒപ്പം നിന്നു.  

‘മിഡില്‍ ഈസ്റ്റിന്റെ സ്വിറ്റ്സര്‍ലാന്റ്’ എന്നൊരു വിളിപ്പേരുണ്ട് ഇറാന്റെ ചങ്കായ ഒമാന്. ഒമാന്റെ നിക്ഷ്‌പക്ഷ നിലപാടുകള്‍കൊണ്ടാണ് പ്രധാനമായും ആ വിളിപ്പേര് വന്നത്. ഇറാനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന സൗദിയോട്പോലും ഒമാന്‍ പര്‍ണമായി ചേരാറില്ല. യുദ്ധങ്ങളിലോ മറ്റ് കൂട്ടുകെട്ടുകളിലോ ചെന്ന് ചാടാറില്ല. ഇറാനും പാശ്ചാത്യ ശക്തികളുമായുള്ള പ്രശ്നങ്ങളില്‍ സമദൂരത്തില്‍ നില്‍ക്കും. 

മാത്രമല്ല ഇറാനുമായുള്ള പാശ്ചാത്യശക്തികളുടെ പ്രശ്നങ്ങളില്‍ എക്കാലവും നിശബ്ദ മധ്യസ്ഥര്‍ കൂടിയാണ് ഒമാന്‍. ലോകത്തില്‍ ഏറ്റവും നിര്‍ണായക എണ്ണപാതയായ ഹോര്‍മൂസ് കടലിടുക്ക് നിയന്ത്രിക്കുന്നത് ഇറാനും ഒമാനും ചേര്‍ന്നാണ്. ഇവിടെയൊരു അതൃപ്തി വീണാല്‍ കടലിടുക്കിന്റെ നിയന്ത്രണവും സ്ഥിരതയും താറുമാറാകും. ഇവിടെ സമാധാനം നിലനിർത്തേണ്ടത് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക താൽപ്പര്യമാണ്. ഇറാൻ-ഒമാൻ ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതി പോലുള്ള വലിയ സാമ്പത്തിക സഹകരണങ്ങളും ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുണ്ട്. ഉപരോധങ്ങൾ നേരിടുന്ന ഇറാന് ആഗോള വിപണിയിലേക്കുള്ള ഒരു പ്രധാന വാതിലാണ് ഒമാൻ.

സാമ്പത്തിക വ്യാവസായിക രംഗത്തും പരസ്പര സഹകരണത്തിലൂന്നിയ പദ്ധതികളാണ് ഇരുരാജ്യങ്ങള്‍ക്കുമിടെയിലുള്ളത്. ഇറാൻ–ഒമാൻ ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി, ടൂറിസം, കപ്പല്‍ ഗതാഗത സഹകരണം, ഒമാനെ ഇറാന്റെ എക്സ്പോര്‍ട്ട് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതി എന്നിവയാണിവ. ഒമാനെ ആക്രമിച്ചാല്‍ അറബ് മേഖലയിലെ ഏക സുഹൃത്തിനെ നഷ്ടമാകും എന്നത് ഇറാന് കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ടാണ് അറബ് മേഖല മൊത്തം മിസൈലുകളും ഡ്രോണുകളും അയച്ച് കത്തിച്ചപ്പോഴും  ഏകചങ്ങാതിയെ നോവിക്കാതെ വിട്ടത്.