സുകൃതങ്ങളുടെ രാപ്പകലുകൾ, നോമ്പിന്റെ നിറവിൽ വിശ്വാസികൾ; ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വൃദ്ധാരംഭത്തിന് തുടക്കം

0
15

അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന്(18, ബുധൻ) റമസാൻ വ്രതാരംഭം. സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതോടെ യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ ഇന്ന് റമസാൻ ഒന്നാണ്. എന്നാൽ മാസപ്പിറ ദൃശ്യമാകാത്തതിനാൽ ഒമാനിൽ വ്യാഴാഴ്ച മുതലായിരിക്കും വ്രതാരംഭം.

റമസാൻ പ്രമാണിച്ച് ജോലി സമയത്തിൽ 2 മണിക്കൂർ ഇളവും പ്രാബല്യത്തിൽ വന്നു. ഇളവ് മുസ്ലിംങ്ങൾക്കും അല്ലാത്തവർക്കും ഒരുപോലെ ബാധകമാക്കിയിട്ടുണ്ട്

റമസാനിൽ ദുബായിലെ പൊതു പാർക്കിങ് സമയങ്ങളിൽ ആർടിഎ മാറ്റം വരുത്തി. നോമ്പുതുറ സമയങ്ങളിൽ വിശ്വാസികൾക്കും പൊതുജനങ്ങൾക്കും വൈകിട്ട് ആറു മുതൽ രാത്രി എട്ടു വരെ പാർക്കിങ് സൗജന്യമായിരിക്കും.

∙ സുകൃതങ്ങളുടെ രാപ്പകലുകൾ
ഇസ്‌ലാമിക കലണ്ടറിലെ ഒൻപതാമത്തെ മാസമായ റമസാൻ, ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്ക് ഏറ്റവും പവിത്രമായ മാസമാണ്. പ്രവാചകൻ മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട മാസമാണിത്. റമസാനിലെ അവസാന പത്തു ദിനങ്ങളിലെ പുണ്യരാവായ ലൈലത്തുൽ ഖദ്‌റിലാണ് ഖുർആൻ അവതരണം നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. വ്രതാനുഷ്ഠാനത്തിലൂടെയും പ്രാർഥനകളിലൂടെയും ദാനധർമ്മങ്ങളിലൂടെയും വിശ്വാസികൾ ഈ മാസത്തെ ധന്യമാക്കും.

സാധാരണഗതിയിൽ മാസപ്പിറവി അനുസരിച്ച് 29 അല്ലെങ്കിൽ 30 ദിവസമാണ് റമസാൻ നീണ്ടുനിൽക്കാറുള്ളത്. ഇത്തവണ ദുബായിലെ വാനനിരീക്ഷണ കണക്കുകൾ സൂചിപ്പിക്കുന്നത് 29 നോമ്പുകൾ ഉണ്ടാകാനാണ് സാധ്യത എന്നാണ്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണം റമസാൻ അവസാനത്തിൽ മാസപ്പിറവി ദർശിക്കുന്നതിനനുസരിച്ചായിരിക്കും.

റമസാൻ പ്രമാണിച്ച് യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി സമയം കുറച്ചിട്ടുണ്ട്. സ്കൂളുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പള്ളികളും ഈദ് ഗാഹുകളും വിശ്വാസികളെ സ്വീകരിക്കാൻ പൂർണ സജ്ജമായിക്കഴിഞ്ഞു. കൂടാതെ, സമൂഹ നോമ്പുതുറയ്ക്ക് ഇഫ്താർ കൂടാരങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

ഒമാനില്‍ റമസാന്‍ മാസം ഫെബ്രുവരി 19ന് ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 18ന് ശഅബാന്‍ 30 പൂര്‍ത്തിയാക്കി 19ന് റമസാന്‍ ആരംഭിക്കുമെന്നും ഹിജ്‌രി മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള പ്രധാന കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇത് ആദ്യമായാണ് ഒമാനില്‍ റമസാന്‍ മാസപ്പിറവി മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത്.

അതേസമയം, റമസാനെ വരവേൽക്കാൻ മക്ക, മദീന ഹറം പള്ളികൾ ഒരുങ്ങി. തീർഥാടകർക്ക് സുഗമമായ ആരാധനാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി മതകാര്യവിഭാമാണ് പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. വിശ്വാസികളുടെ തിരക്കു കണക്കിലെടുത്ത് മക്കയിൽ വിപുലീകരണ ഭാഗങ്ങളും എസ്‌കലേറ്ററുകളും പൂർണമായി തുറന്നുകൊടുത്തു.

റമസാനിൽ ഹറം പള്ളികളിൽ ഇരുന്ന് രാത്രിയിലും പ്രാർഥന തുടരാൻ (ഇഅ്തികാഫ്) ആഗ്രഹിക്കുന്നവർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നും അഭ്യർഥിച്ചു. മദീനയിൽ തീർഥാടകർക്കായി സൗജന്യ ഷട്ടിൽ ബസ് സർവീസും പാർക്കിങ് നിയന്ത്രിക്കാൻ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ രീതിയും നടപ്പിലാക്കിയിട്ടുണ്ട്.ബാങ്കു വിളിക്കു മാത്രമേ പുറത്തെ സ്പീക്കറുകൾ ഉപയോഗിക്കാവൂ എന്നും കർശന നിർദേശം നൽകി. നമസ്കാരം പള്ളിക്കുള്ളിലെ സ്പീക്കറുകൾ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.