തിരുവനന്തപുരം: പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും സർപ്രൈസ് ആയിത്തന്നെ തുടരുകയാണ്.
നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. വിപണിയിൽ 21 മുതൽ എത്തുന്ന സർക്കാരിന്റെ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.
ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും ബെവ്കോ എംഡി പ്രഖ്യാപിച്ചിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
കേസിൽ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്ന നടപടിയും സ്വീകരിച്ചു. പരസ്യം വിവാദമായതോടെ ബെവ്കോ ഇങ്ങനെയൊരു പരസ്യമേ നൽകിയിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെവ്കോയ്ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പഞ്ഞു.
അതേ സമയം, സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.





