പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ്റെ പേഴ്സണൽ സ്റ്റാഫായിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര നാളെ പാലക്കാട് എത്തുമ്പോൾ ജാഥയിൽ പങ്കെടുക്കും. സുരേഷുമായി കെപിസിസി നേതാക്കൾ ചർച്ച നടത്തി.
പാർട്ടി മാറ്റം ആഴത്തിൽ ആലോചിച്ച ശേഷം മാത്രമെന്നായിരുന്നു കഴിഞ്ഞ ദിവസം എ. സുരേഷിൻ്റെ പ്രതികരണം. വിഭാഗീയതയുടെ പേരിൽ ജീവിതം നഷ്ടപ്പെട്ട പലരും ഉണ്ട്. അവർക്ക് വേണ്ടിയാണ് താൻ ശബ്ദമുയർത്തിയതെന്നും എ. സുരേഷ് പ്രതികരിച്ചിരുന്നു. നേതാക്കളെ മോശമായി അധിക്ഷേപിച്ചവർ വരെ സിപിഐഎമ്മിൻ്റെ പല കമ്മിറ്റികളിലും ഉണ്ടെന്നും സുരേഷ് പറഞ്ഞു.
തന്റേതല്ലാത്ത കാരണത്താലാണ് തന്നെ പുറത്താക്കിയത്. എന്തു തിരുത്തണമെന്ന് പോലും പാർട്ടി പറഞ്ഞിട്ടില്ല. കടന്നുകൂടാൻ പാടില്ലാത്ത പല പുഴു കുത്തുകളും സിപിഐഎമ്മിൽ കടന്നുകൂടി. പാർട്ടിക്ക് മുന്നിൽ ഉപാധികൾ വയ്ക്കാനും താൻ ശ്രമിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞിരുന്നു.
സുരേഷ് മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയിക്കുമെന്ന കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടലിലാണ് നീക്കം.
..




