ഹൈദരാബാദ്: ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് മകളെ കൊലപ്പെടുത്തിയത്.
രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ല. ഇതൊഴിവാക്കാനാണ് പാണ്ഡുരംഗ് മൂന്നു കുട്ടികളിൽ ഒരാളെ കൊല്ലാൻ തീരുമാനിച്ചത്. തെലങ്കാന പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് പാണ്ഡുരംഗിനുള്ളത്. ഇതിൽ ഇരട്ടകളായ പെൺമക്കളിൽ ഒരാളെ തെലങ്കാനയിൽ എത്തിച്ച് നിസാമാബാദിലെ കനാലിൽ മുക്കികൊല്ലാനാണ് പദ്ധതിയിട്ടത്. കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ച ഗണേഷ് ഷിൻഡെ എന്നയാളെയും പൊലീസ് അറസ്റ്റു ചെയ്തു. നിലവിൽ പഞ്ചായത്ത് അംഗമാണ് ഗണേഷ് ഷിൻഡെ.
നിസാമാബാദിലെ നിസാംസാഗർ കനാലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മരിച്ച പെൺകുട്ടിയുടെ ചിത്രം പൊലീസ് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. മറ്റ് സ്റ്റേഷനുകളിലേക്കും അയച്ചു. തുടർന്ന് മഹാരാഷ്ട്രയിലെ മുഖേദ് താലൂക്കിലെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച പെൺകുട്ടി പാണ്ഡുരംഗിന്റെ മകൾ പ്രാച്ചിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്.
ശേഷം പൊലീസ് ഇയാളുടെ ഫോൺ പരിശോധിച്ച് ടവർ ലൊക്കേഷനുകൾ ട്രാക്ക് ചെയ്തപ്പോൾ പാണ്ഡുരംഗ് തെലങ്കാനയിൽ പോയതായി തെളിഞ്ഞു. തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ മകളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചു. ആറ് മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് മകളെ കൊന്നതെന്ന് നിസാമാബാദ് പൊലീസ് കമ്മിഷണർ പി. സായ് ചൈതന്യ മാധ്യമങ്ങളോടു പറഞ്ഞു. കുട്ടികളില്ലാത്ത ദമ്പതികൾക്ക് മകളെ വളർത്താനായി നൽകാമെന്നാണ് പ്രതി ആദ്യം കരുതിയത്. എന്നാൽ ഇതു വിജയിക്കാതെ വന്നതോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.





