സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 1,13,520 രൂപയായി. ഗ്രാമിന് 14190 രൂപ. ഈ മാസം പവന് കൂടിയത് 14,480 രൂപയാണ്. യുഎസിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതോടെ അടിസ്ഥാന പലിശ നിരക്കിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്. ഇതു സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തി.
ഫെഡറൽ റിസർവ് പലിശ നിരക്കു കുറയ്ക്കുമ്പോൾ നിക്ഷേപകർ കൂടുതലായി സ്വർണത്തിൽ വിശ്വാസമർപ്പിക്കുന്നതാണ് വില ഉയർത്തുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലുള്ള ഏറ്റുമുട്ടലും ഇറാനിലെ പ്രക്ഷോഭവും സ്വർണക്കുതിപ്പിനെ സ്വാധീനിക്കുന്നുണ്ട്.
ഡെന്മാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ നീക്കത്തെത്തുടർന്ന് ആഗോള വിപണിയിൽ കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ട്രംപിന്റെ നിലപാടിന് പിന്നാലെ യുഎസ്-യൂറോപ്പ് വ്യാപാര യുദ്ധ ഭീതി രൂക്ഷമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപകർ ഒഴുകുകയാണ്. ഇതോടെ കേരളത്തിൽ സ്വർണ്ണവില ചരിത്രത്തിലാദ്യമായി 1,10,000 രൂപയും കടന്ന് കുതിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം രണ്ട് തവണയായാണ് സ്വർണ്ണവില വർധിച്ചത്. സ്വർണ്ണത്തിനൊപ്പം വെള്ളിവിലയും അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം നടത്തുന്നത്. ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ നീക്കത്തെ എതിർക്കുന്ന ഡെന്മാർക്ക് ഉൾപ്പെടെയുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ ട്രംപ് അധിക തീരുവ (Tariff) പ്രഖ്യാപിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.





