തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ രാഷ്ട്രീയ പ്രസംഗങ്ങളെ അതേവേദിയില്‍ തള്ളി കാന്തപുരം എ പി അബൂബക്കർ മുസല്യാർ.
സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പേരിലുള്ള സംഗമത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയായി ആരും കാണരുതെന്ന് കാന്തപുരം പറഞ്ഞു. രാഷ്ട്രീയ സമ്മേളനമല്ല നടക്കുന്നതെന്നും പ്രത്യേക രാഷ്ട്രീയം തങ്ങള്‍ക്കില്ലെന്നും കാന്തപുരം ഓർമ്മിപ്പിച്ചു.
ഒരു വര്‍ഗീയതയെ നേരിടാന്‍ മറ്റൊരു വര്‍ഗീയത കൊണ്ട് കഴിയില്ലെന്ന് വേദിയില്‍ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി അങ്ങനെ രൂപപ്പെട്ടാല്‍ അതിന് വര്‍ഗീയത ശക്തിപ്പെടുത്താനെ കഴിയൂവെന്നും പ്രസംഗിച്ചിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയത ഉണ്ടായാല്‍ അത് ആത്മഹത്യയ്ക്ക് തുല്ല്യമാണ്. മതനിരപേക്ഷതയുടെ ഭാഗമായി നിന്നു മാത്രമേ വര്‍ഗീയതയെ തുരത്താന്‍ കഴിയൂ. ഇത് തിരിച്ചറിഞ്ഞുള്ള സമീപനം സ്വീകരിക്കണം.
പരസ്പരം സ്നേഹവും കരുതലും പങ്കു വയ്ക്കുന്നവരാകണം. കേരളം മതനിരപേക്ഷേതയ്ക്കായി വിട്ടുവീഴ്ചയില്ലാതെയാണ് നിലകൊള്ളുന്നത്. കേരളം മതനിരപേക്ഷതയുടെ തുരുത്താണെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാര്‍ശിച്ചു.
എന്നാല്‍ നമുക്ക് മതേതരം പറയാനും പ്രസംഗിക്കാനും എളുപ്പമാണെന്നും മറ്റൊരാളെക്കൊണ്ട് വിദ്വേഷം പ്രസംഗിപ്പിച്ച് അവരെ കാറില്‍ കയറ്റുന്നതില്‍ പ്രശ്മില്ലെന്നും തുടര്‍ന്ന് വി ഡി സതീശന് വേദിയിൽ പ്രസംഗിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതിലെ പരോക്ഷവിമര്‍ശനമായിരുന്നു പ്രതിപക്ഷ നേതാവ് നടത്തിയത്.
അധികാരത്തിന് വേണ്ടി വര്‍ഗീയതയെ താലോലിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രസംഗിച്ചു. ഓരോ കാലത്തും ഓരോ വര്‍ഗീയതയെ താലോലിക്കുകയാണ്. കേരളത്തിലെ ഭരണകൂടം വര്‍ഗീയതയെ താലോലിക്കുന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്തത് എല്ലാവരുടേയും കൂട്ടായ പ്രയത്നം കൊണ്ടാണെന്നും രമേശ് ചെന്നിത്തല പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
മാറാട് കലാപം അടക്കം ചൂണ്ടിക്കാണിച്ച് ഇപ്പോൾ വർഗീയ സംഘർഷങ്ങളെ നമുക്ക് അകറ്റി നിർത്താൻ കഴിഞ്ഞുവെന്ന് വ്യക്തമാക്കിയതിനുള്ള പരോക്ഷ മറുപടിയായിരുന്നു രമേശ് ചെന്നിത്തലയുടേത്. നേതാക്കൾ സംസാരിച്ചതിന് പിന്നാലെ സംസാരിക്കാനെത്തിയ കാന്തപുരം എപി അബൂബക്കര്‍ നേതാക്കൾ ഉന്നയിച്ച രാഷ്ട്രീയ പരാമർശങ്ങളെ തള്ളുകയായിരുന്നു.





