മലപ്പുറം: പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്നുറപ്പായെങ്കിലും സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല. മലപ്പുറം ജില്ലയിലെ കോൺഗ്രസ് മണ്ഡലങ്ങളിലൊന്നായ തവനൂരിലാണ് മുഖ്യമായും അൻവറിനെ പരിഗണിക്കുന്നത്. ഇവിടെ, ഇടതുപക്ഷത്ത്, 2011 മുതൽ എംഎൽഎയായി തുടരുന്ന കെ.ടി. ജലീൽ സ്ഥാനാർഥിയാവാനാണ് സാധ്യത. അങ്ങനെയെങ്കിൽ കേരളമാകെ ശ്രദ്ധിക്കുന്ന ഉജ്ജ്വലപോരാട്ടമാവും തവനൂരിൽ നടക്കുക.
മത്സരരംഗത്തുനിന്നു പിന്മാറുന്നതായി ജലീൽ മുൻപ് പറഞ്ഞിട്ടുണ്ടെങ്കിലും മണ്ഡലത്തിൽ കാര്യമായ സ്വാധീനമുള്ള ശക്തനായ സ്ഥാനാർഥിയെ വിട്ടുകളയാൻ ഇടതുമുന്നണി തയ്യാറാകുമെന്നുതോന്നുന്നില്ല.
ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരേ മത്സരിക്കുക എന്നതാണ് യുഡിഎഫ് അൻവറിനുമുന്നിൽവെക്കുന്ന മറ്റൊരു സാധ്യത. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ മത്സരിക്കാൻ അൻവറിന് താത്പര്യമുണ്ടെങ്കിലും സീറ്റ് വിട്ടുനൽകാൻ മുസ്‌ലീം ലീഗിന് താത്പര്യമില്ല.
കേരള കോൺഗ്രസ്-എം, എൽഡിഎഫ് വിട്ടുവരുകയാണെങ്കിൽ ജോസ് കെ. മാണിക്ക് ഷുവർ സീറ്റായി തിരുവമ്പാടി വിട്ടുനൽകാൻ ലീഗ് തയ്യാറാണ്. യുഡിഎഫിന്റെ പൊതുസ്ഥാനാർഥിയായി സി.പി. ജോൺ വന്നാലും തിരുവമ്പാടി വിട്ടുനൽകാൻ ലീഗ് തയ്യാറായേക്കും എന്നാണ് സൂചന.
തവനൂരിൽ കെ.ടി. ജലീലിനെതിരേ മത്സരിക്കാനാണ് യുഡിഎഫ് ആവശ്യപ്പെടുന്നതെങ്കിൽ മികച്ച വിജയം നേടാനാവുമെന്നാണ് അൻവറിന്റെ വിലയിരുത്തൽ. അൻവറാണ് വരുന്നതെങ്കിൽ കാണാമെന്ന് ജലീലും.





