പുതുവർഷത്തോടനുബന്ധിച്ച് ഉത്തർപ്രദേശിലെ മഥുരയിൽ നടത്താനിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഡി.ജെ പരിപാടി റദ്ദാക്കി. മഥുരയിലെ സന്യാസിമാരുടെ ശക്തമായയ എതിർപ്പിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്.
മഥുര പുണ്യഭൂമിയാണെന്ന് പറഞ്ഞാണ് സന്യാസിമാർ സണ്ണി ലിയോണിന്റെ പരിപാടിക്കെതിരെ രംഗത്തെത്തിയത്. നഗരത്തിലെ ബാറിലായിരുന്നു സണ്ണി ലിയോണിന്റെ പരിപാടി നടക്കേണ്ടിയിരുന്നത്.
പരിപാടിയിൽ അശ്ലീല പ്രദർശനം നടത്താനാണ് സംഘാടകരുടെ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടി ഒരു സന്യാസി ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചിരുന്നു. ‘ലോകമെമ്പാടുനിന്നുള്ള ഭക്തജനങ്ങൾ ആരാധനയ്ക്കായി എത്തുന്ന സ്ഥലമാണ് ഇത്.
ഈ പുണ്യഭൂമിയെ അപകീർത്തിപ്പെടുത്താനായി ചിലർ ഗൂഢാലോചന നടത്തുകയാണ്. ഇത്തരം പരിപാടികളിലൂടെ മതവികാരം വ്രണപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. ഈ പുണ്യനഗരത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നത്.’ -ഇതാണ് കത്തിൽ എഴുതിയിരുന്നത്.
പിന്നാലെ പരിപാടി റദ്ദാക്കുന്നതായി ബാർ അറിയിക്കുകയായിരുന്നു. സന്യാസിമാരുടെ അഭ്യർഥന മാനിച്ചാണ് ജനുവരി ഒന്നിന് നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കുന്നതെന്ന് ബാർ അധികൃതർ പറഞ്ഞു.





