ഡൽഹിയിലും പറന്നെത്തുമോ പുട്ടിന്റെ ആ ‘പെട്ടി’; വിസര്‍ജ്യം വരെ തിരികെ കൊണ്ടുപോകും ‘പൂപ്പ് സ്യൂട്ട്കേസ്’

0
93

ന്യൂഡൽഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനു പിന്നാലെ ഉയരുന്ന പ്രധാന ചോദ്യം ആ സ്യൂട്ട് കേസിനെ കുറിച്ചാണ്. നേതാവിന്റെ വിസർജ്ജ്യം പോലും റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്ന ‘പൂപ്പ് സ്യൂട്ട് കേസ്’ ഇന്ത്യയിലും എത്തുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

നേരത്തെ അലാസ്കയില്‍ നടന്ന ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും പുട്ടിന്‍റെ സുരക്ഷാ ജീവനക്കാര്‍ പൂപ്പ് സ്യൂട്ട്കേസ് കൊണ്ടുവന്നിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 

മലവും മൂത്രവുമടക്കമുള്ള വിസര്‍ജ്യങ്ങള്‍ ശേഖരിക്കുകയും തിരികെ റഷ്യയില്‍ എത്തിക്കുകയും ചെയ്യുന്നതിലൂടെ പുട്ടിന്‍റെ ആരോഗ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വിദേശ ശക്തികള്‍ക്ക് ലഭിക്കുന്നത് തടയാനാണ് ഈ നീക്കം. റഷ്യൻ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് (എഫ്പിഎസ്) അംഗങ്ങളാണ് മാലിന്യങ്ങള്‍ കവറിലാക്കി പ്രത്യേക സ്യൂട്ട് കേസുകളില്‍ റഷ്യയിലേക്കു കൊണ്ടുപോകുക. 

2017ലെ ഫ്രാന്‍സ് സന്ദർശനം മുതലാണ് പുട്ടിന്റെ വിദേശയാത്രയിൽ പൂപ്പ് സ്യൂട്ട്കേസും സന്തതസഹചാരിയായത്. പൂപ്പ് സ്യൂട്ട്കേസിന് പുറമെ പോര്‍ട്ടബിള്‍ ശുചിമുറി, കഴിക്കുന്ന ഭക്ഷണം പരിശോധിക്കുന്ന മൊബൈൽ ഭക്ഷ്യ ലബോറട്ടറി, സഞ്ചരിക്കാനായി പ്രത്യേക കാർ ഇവയൊക്കെയാണ് പുട്ടിന് പ്രത്യേകമുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾ.