ദില്ലി: ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം വാരാണസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിലാണ് ഇറക്കിയത്. വിമാനത്തിലെ 166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തിൽ വിമാനത്താവള അധികൃതർ അന്വേഷണം തുടങ്ങി.
കഴിഞ്ഞ മാസം ലഖ്‌നൗ വിമാനത്താവളത്തിൽ വൻ ദുരന്തമാണ് ഒഴിവായത്. ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് ശ്രമിച്ചെങ്കിലും റൺവേയിൽ നിന്ന് പറന്നുയർന്നില്ല. എഞ്ചിൻ തകരാറിനെ തുടർന്നാണ് വിമാനം ഉയരാതിരുന്നത്. റൺവേയിൽ നിന്ന് തെന്നി മാറാതെ വിമാനം പൈലറ്റ് എമർജൻസി ബ്രേക്കിട്ട് നിർത്തി. സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവ് ഉൾപ്പെടെ 151 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി
സെപ്റ്റംബറില്‍ മുംബൈ ദില്ലി ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ ഇമെയിൽ വഴിയാണ് ദില്ലി വിമാനതവളത്തിൽ ഭീഷണി സന്ദേശം എത്തിയത്. വിമാനം ദില്ലിയിൽ ഇറങ്ങിയതിന് പിന്നാലെ യാത്രക്കാരെ ഒഴിപ്പിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. 200 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.





