കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതബയില്‍ നിന്ന് രാജിവെച്ചതില്‍ പ്രതികരണവുമായി നാസര്‍ ഫൈസി കൂടത്തായി. തനിക്കെതിരെ നടപടി ഉണ്ടായി എന്നത് മാധ്യമസൃഷ്ടിയാണെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. തനിക്കെതിരായ പ്രമേയം യോഗത്തില്‍ വായിച്ചു എന്നത് ശരിയാണ്. എന്നാല്‍ പ്രമേയത്തിന്മേല്‍ ചര്‍ച്ച നടന്നിട്ടില്ല. കേരള ജംഇയ്യത്തുല്‍ ഖുതയില്‍ നിന്ന് താന്‍ രാജിവെയ്ക്കുകയാണ് ചെയ്തതെന്നും നാസര്‍ ഫൈസി കൂടത്തായി മാധ്യമങ്ങളോട് പ്രതികരിച്ചു.
സാദിഖലി ശിഹാബ് തങ്ങളെ സമസ്ത മുശാവറയിൽ ഉൾപ്പെടുത്തണമെന്നും അത് തന്നെയാണ് എന്റെ ആഗ്രഹം എന്നും ലഭ്യമാകുന്ന വേദിയിൽ എന്റെ ആവശ്യം ഞാൻ ഉന്നയിക്കുമെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു.
നേരത്തെ തന്നെ ഭാരവാഹിത്വം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെന്നും നാസര്‍ ഫൈസി പറഞ്ഞു. താന്‍ ഒറ്റപ്പെട്ടിട്ടില്ല ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയാലും പ്രവര്‍ത്തനം തുടരും. സമസ്ത കേരള മഹല്ല് ഫെഡറേഷന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആയതോടെ ജോലിഭാരം കൂടിയിട്ടുണ്ട്.പിന്തുടരുന്നത് സമസ്തയുടെ ആശയാദര്‍ശങ്ങളാണ്. പ്രശ്‌നം അവസാനിക്കരുതെന്ന് കരുതുന്നവരാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. സാദിഖലി തങ്ങളെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും വിമര്‍ശിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാസര്‍ ഫൈസി കൂടത്തായി കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ നാസര്‍ ഫൈസിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി സംഘടനയെ ചലിപ്പിക്കാതെ മനഃപൂര്‍വ്വം നിര്‍ജീവമാക്കുന്ന അവസ്ഥയാണുള്ളതെന്ന് പ്രമേയത്തില്‍ പറഞ്ഞിരുന്നു. നിരന്തരമായ ഖത്തീബ് ഉസ്താദുമാര്‍ ഉള്‍പ്പടെയുള്ള ഉസ്താദുമാരെ നിസാരമാക്കുന്ന വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസ്താവനകളും നാസര്‍ ഫൈസി നടത്തിയതായും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നാസര്‍ ഫൈസിക്കെതിരായ പ്രമേയം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നാസര്‍ ഫൈസിയുടെ രാജി.
വീഡിയോ 👇





