രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. പവൻ ചരിത്രത്തിലാദ്യമായി 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,260 രൂപയും. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോർഡ് ഇനി മറക്കാം.
∙ പവന് ഇന്ന് 82,080 രൂപയായെങ്കിലും ആ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേർന്നാൽ 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 11,105 രൂപയും.
∙ ഈമാസം ഇതുവരെ മാത്രം കേരളത്തിൽ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 65 രൂപ കത്തിക്കയറി റെക്കോർഡ് 8,500 രൂപയിലെത്തി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയർന്ന് 141 രൂപായയി; ഇതും പുതിയ ഉയരമാണ്. സംസ്ഥാനത്ത് മറ്റു ചില വ്യാപാരികൾ ഇന്ന് 18 കാരറ്റ് സ്വർമം വിൽക്കുന്നത് 8,425 രൂപയ്ക്കാണ്; വെള്ളി ഗ്രാമിന് 137 രൂപയ്ക്കും.
അമേരിക്കയിൽ പലിശയിറക്കത്തിന് സാധ്യത തെളിഞ്ഞതോടെ കത്തിക്കയറുകയാണ് രാജ്യാന്തര സ്വർണവില. പലിശ കുറയുന്നത് ഡോളറിന്റെ മൂല്യം, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ കുറയാനിടയാക്കുമെന്നത്, ഗോൾഡ് ഇടിഎഫുകൾക്ക് സമ്മാനിക്കുന്ന സ്വീകാര്യതയാണ് വിലക്കുതിപ്പിന് മുഖ്യകാരണം.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 97.22ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ രണ്ടരമാസത്തെ താഴ്ചയാണിത്. കഴിഞ്ഞ ജനുവരിയിൽ 4.7 ശതമാനത്തിന് മുകളിലായിരുന്ന 10-വർഷ ട്രഷറി യീൽഡ് ഇപ്പോഴുള്ളത് 4.04 ശതമാനത്തിൽ. ഒരുഘട്ടത്തിൽ 4.03 നിലവാരത്തിലേക്കും ഇടിഞ്ഞു.





