കൊച്ചി: കേരള പൊലീസില്‍ ശോഭാ സുരേന്ദ്രൻ പറഞ്ഞ ഒറ്റുകാരനായ ഉദ്യോഗസ്ഥനെ തേടി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചു പറഞ്ഞ ഉദ്യോഗസ്ഥൻ ആരെന്നാണ് അന്വേഷണം.
‘‘വീട്ടില്‍ നിന്നിറങ്ങും മുൻപു ഫോണ്‍ വന്നു. ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തയാറായി നില്‍ക്കുകയാണ്. പനിയോ ചെവിയില്‍ അസുഖം ഉണ്ടെങ്കിലോ മുന്നില്‍ നില്‍ക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പൊലീസില്‍ 60 ശതമാനം പേരും മോദി ഫാന്‍സാണ്’’– ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ ഈ പ്രസംഗത്തിനു പിന്നാലെയാണ് ഒറ്റുകാരനായ പൊലീസിനെ കണ്ടെത്തണമെന്ന നിർദേശം രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ചത്.
സിപിഎം, കോണ്‍ഗ്രസ് അനുഭാവികളായ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. എന്നാൽ ബിജെപി അനുഭാവികളുടെ എണ്ണം സേനയ്ക്കുള്ളിൽ കഴിഞ്ഞകാലങ്ങളിൽ വർധിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെയാണ് സംശയം. അതേസമയം, തൃശൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ ജില്ലാ പ്രസിഡന്റിന്റെ തലയ്ക്കടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആരെന്നാണ് ബിജെപി തിരയുന്നത്. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന് ജേക്കബിന്റെ തലയിലാണ് അടിയേറ്റത്. മാസ്ക് ധരിച്ച ഈ പൊലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന് ബിജെപി കണ്ടുപിടിച്ചിട്ടില്ല.





