നൂറനാട് അമ്പിളി വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം. അമ്പിളിയുടെ ഭർത്താവ് മറ്റപ്പള്ളി സ്വദേശി സുനിൽകുമാറിനേയും പെൺസുഹൃത്ത് ശ്രീലതയേയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം.
പിഴത്തുക അമ്പിളിയുടെ രണ്ട് കുട്ടികൾക്കുമായി വീതിച്ചുനൽകണം. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജ് പി ശ്രീദേവി ആണ് വിധി പ്രസ്താവിച്ചത്. 2018 മെയ് 27 നായിരുന്നു കേസിനാസ്പദമായ സംഭവം.
സുനിൽകുമാർ അമ്പിളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി വീട്ടിലെ സ്റ്റെയർകേസിനടിയിൽ കെട്ടി തൂക്കി. അമ്പിളിയുടെ കഴുത്തിൽ തടി കെട്ടുന്നത് പോലെയുള്ള കെട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം മരപ്പണിക്കാരനായ സുനിൽകുമാറിലേക്ക് നീണ്ടത്. അന്നത്തെ നൂറനാട് എസ്ഐ ബിജുവാനായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.





