മദ്രസ പൂട്ടിക്കാന്‍ 12കാരനെ കഴുത്തറുത്ത് കൊന്ന് കൗമാരക്കാര്‍; മൃതദേഹം ശ്മശാനത്തില്‍ തള്ളി

0
242

കിഷന്‍ഗഞ്ച്: മദ്രസയില്‍ 12കാരനെ കഴുത്തുറുത്ത് കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ശനിയാഴ്ചയാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്നാല്‍ മദ്രസ പൂട്ടുമെന്നും വീട്ടില്‍ പോകാമെന്നും കരുതിയാണ് കൌമാരക്കാരുടെ ക്രൂരത.

കിഷന്‍ഗഞ്ച് സ്വദേശിയാണ് കൊല്ലപ്പെട്ട 12കാരന്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി കുട്ടി ഈ മദ്രയിലാണ് പഠിക്കുന്നത്. ദിവസവും വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് മദ്രസയിലേക്ക് തിരിച്ചുവരും. വെള്ളിയാഴ്ച രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് 8 മണിയോടെ ഇതേ മദ്രസയില്‍ പഠിച്ചുകൊണ്ടിരുന്ന ബന്ധുവിനൊപ്പം 12കാരന്‍ മദ്രസയിലേക്ക് മടങ്ങി. രാവിലെ ബന്ധു മാത്രമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. 12കാരനെക്കുറിച്ച് വീട്ടുകാര്‍ തിരക്കിയപ്പോള്‍ രാവിലെ മുതല്‍ കണ്ടില്ലെന്നായിരുന്നു പ്രതികരണം.

ഇതോടെ 12കാരന്റെ പിതാവ് മദ്രസയിലെത്തി. താമസിക്കുന്ന മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് മറ്റു മുറികളും ശുചിമുറികളും അടക്കം പരിശോധിച്ചു. പതിനൊന്ന് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം മദ്രസയോട് ചേര്‍ന്നുള്ള ശ്മശാനത്തില്‍ നിന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് കിഷന്‍ഗഞ്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ കുത്തേറ്റ പരിക്കുകളുണ്ടായിരുന്നു. കഴുത്തില്‍ തോര്‍ത്ത് കൊണ്ട് മുറുക്കിയിരുന്നു.
സംശയം തോന്നിയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് സത്യം പുറത്തുവന്നത്. വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടാല്‍ മദ്രസ അടച്ചിടുമെന്നും വീട്ടിലേക്ക് മടങ്ങാമെന്നും വിചാരിച്ചാണ് കൊലപാതകം ചെയ്‌തെന്നാണ് കൗമാരക്കാര്‍ മൊഴി നല്‍കിയിട്ടുള്ളത്.

പഠനത്തില്‍ താല്‍പര്യമില്ലാത്തതിനാല്‍ ദിവസങ്ങളായി മദ്രസ പൂട്ടാനുള്ള നിരവധി പദ്ധതികള്‍ ഇവര്‍ ആലോചിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ശുചിമുറിയില്‍ പോകാനായി ഇറങ്ങിയ 12കാരനെ കൗമാരക്കാര്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തി ശുചിമുറിക്ക് സമീപത്ത് കഴുത്ത് അറുക്കുകയാരുന്നു. പിന്നീട് ശ്മശാനത്തില്‍ മൃതദേഹം ഉപേക്ഷിച്ചു.

കൗമാരക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ പൊലീസ് ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കുട്ടിയുടെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ബോഡിന് മുന്നില്‍ ഹാജരാക്കിയ പ്രതികള്‍ക്കെതിരേ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.