ചെന്നൈ: ഗുമ്മിഡിപൂണ്ടിയിൽ 10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുപി സ്വദേശിയെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. ട്രെയിനിൽ പോപ്കോൺ വിൽപന നടത്തുന്ന യുവാവാണ് കസ്റ്റഡിയിലുള്ളത്. പീഡനം നടത്തിയയാളുടെ സിസിടിവി ദൃശ്യങ്ങളുമായി രൂപ സാദൃശ്യമുള്ള യുവാവിനെ ചോദ്യംചെയ്തു വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലൈ 12നായിരുന്നു സംഭവം. സ്കൂൾ വിട്ടശേഷം അറമ്പാക്കം റെയിൽവേ സ്റ്റേഷനു സമീപത്തെ വഴിയിലൂടെ മുത്തശ്ശിയുടെ വീട്ടിലേക്കു നടന്നു പോകുകയായിരുന്ന പെൺകുട്ടിയെയാണ് പിന്തുടർന്നെത്തിയ യുവാവ് ആക്രമിച്ചത്. വിജനമായ സ്ഥലത്ത് വച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ വായ് മൂടിക്കെട്ടി കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി വീട്ടിലേക്കെത്തിയ ശേഷം വിവരം മുത്തശ്ശിയെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പ്രതി കുട്ടിയെ പിന്തുടരുന്നതിന്റെയും പിടിച്ചുകൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ ലഭ്യമായിട്ടും ഇയാളെ പിടികൂടുന്നതിൽ പൊലീസ് കുറ്റകരമായ അലംഭാവം കാട്ടിയതായി ആരോപിച്ച് പ്രതിഷേധങ്ങൾ ശക്തമായിരുന്നു. ഇതോടെ 4 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം ശക്തമാക്കി. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.





