മോർഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങൾ കാണിച്ച് വിദ്യാർഥിനിക്ക് ഭീഷണി, 5 ലക്ഷം ആവശ്യപ്പെട്ടു; യുവാക്കൾ പിടിയിൽ

0
345

കൊണ്ടോട്ടി: കോളേജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുവാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മോര്‍ഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി വ്യാജ ഇന്‍സ്റ്റാഗ്രാം ഐഡിയിലൂടെ വിദ്യാര്‍ത്ഥിനിക്ക് അയച്ച് കൊടുത്ത് 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കൊടുത്തില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടപ്പുറം പുത്തന്‍വീട്ടില്‍ മുഹമ്മദ് തസ്രീഫ് (21), കൊട്ടപ്പുറം തയ്യില്‍ മുഹമ്മദ് നിദാല്‍ (21), പുളിക്കല്‍ ചോലക്കാതൊടി മുഹമ്മദ് ഷിഫിന്‍ ഷാന്‍ (22) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂള്‍ പഠന കാലത്തു പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ മുഹമ്മദ് തസ്രീഫ്. ഇയാള്‍ ഒരു വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഐഡിയിലേക്ക് സന്ദേശങ്ങളും വിഡിയോ ദൃശ്യവും അയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടി ഇക്കാര്യം കൊണ്ടോട്ടി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ കൊടുക്കുവാന്‍ പോകുകയാണെന്നു മനസ്സിലാക്കി.

സ്വര്‍ണം കൈക്കലാക്കിയ ഒന്നാം പ്രതിയെ മഫ്തിയിലുള്ള പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ കൂട്ടു പ്രതികളുടെ പങ്ക് വെളിവാകുകയും തുടര്‍ന്ന് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.