‘ജമാഅത്തെ ഇസ്‌ലാമിയുടെ മധുരം ആവശ്യം ഇല്ല’; വിമര്‍ശനം തുടര്‍ന്ന് കാന്തപുരം

0
276

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമര്‍ശനം തുടര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സമസ്തക്ക് ഏതായാലും ജമാഅത്തെ ഇസ്‌ലാമിയുടെ മധുരം ആവശ്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും നേതാവിനെ തള്ളിപ്പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. അവര്‍ പ്രചരിപ്പിച്ച ആശയങ്ങള്‍ മാറ്റിയാല്‍ മാത്രമേ ജമാഅത്തെ ഇസ്‌ലാമി മാറിയെന്ന് പറയാന്‍ കഴിയൂവെന്നും കാന്തപുരം പറഞ്ഞു.

മതേതര ജനാധിപത്യ സംവിധാനത്തെ എതിര്‍ത്തവരെ നേരിട്ടത് സമസ്ത. തീവ്രവാദത്തിന്റെ വഴികളില്‍ നിന്നും സമുദായത്തെ സമസ്ത പിടിച്ചുനിര്‍ത്തി. സാമുദായിക ഐക്യം എന്ന അജണ്ടയിലൂടെ മുസ്‌ലിം വ്യതിയാനങ്ങളെ ഒളിച്ച് കടത്താനുള്ള നീക്കം അനുവദിക്കില്ലെന്നും കാന്തപുരം പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമി ചര്‍ച്ചാ വിഷയമായത്.