തെലുങ്കാന: 39 വയസുള്ള അമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മകള്‍. തെലങ്കാനയിലെ മെഡ്ചാല്‍ ജില്ലയിലെ അഞ്ജലിയെയാണ് 16-കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെ പ്രണയം അഞ്ജലി എതിർത്തിരുന്നു. തുടർന്ന് അമ്മയും മകളും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് എത്തിയതെന്ന് പോലീസ് പറയുന്നു.
കാമുകന്‍ പഗില്ല ശിവ(19), ഇയാളുടെ സഹോദരന്‍ പഗില്ല യശ്വന്ത് (18) എന്നിവരുടെ സഹായത്തോടെ 16-കാരി അമ്മയെ കൊലപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. മൂവരും കൂടി അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. അഞ്ജലി സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റര്‍ചെയ്ത പോലീസ് മൂന്നുപേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിലേക്ക് നയിച്ച കാര്യങ്ങളേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞമാസം ഒഡിഷയില്‍ സമാനമായ സംഭവത്തില്‍ 13-കാരിയെയും രണ്ട് ആണ്‍സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദത്തെടുത്ത് വളര്‍ത്തിയ രാജലക്ഷ്മി കര്‍(54)നെ വാടകവീട്ടില്‍വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. ദിനേഷ് സാഹു, ക്ഷേത്ര പൂജാരിയായ ഗണേഷ് എന്നിവരുമായുള്ള പെണ്‍കുട്ടിയുടെ ബന്ധം എതിര്‍ത്തതും സ്വത്ത് തർക്കവുമായിരുന്നു രാജലക്ഷ്മിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.





