പിഡിപി പീഡിത വിഭാഗം; ജമാഅത്തെ ഇസ്ലാമി ലോക വര്‍ഗീയ ശക്തി,രണ്ടും ഒരുപോലെയല്ല- എം.വി.ഗോവിന്ദന്‍

0
584

തിരുവനന്തപുരം: യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ഇപ്പോള്‍ നിലമ്പൂരിലും അതേ സ്ഥിതിയാണ് കാണാന്‍ കഴിയുന്നത്. മഴവില്‍ സഖ്യം ഇപ്പോഴും ശക്തിയായി നില്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയേയും പിഡിപിയേയും ഒരു പോലെ കാണാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പിഡിപി പീഡിത വിഭാഗമാണെന്നും ജമാഅത്തെ ഇസ്സാമി ലോക വര്‍ഗീയ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. അബ്ദുള്‍ നാസര്‍ മഅദനിയുടെ നേതൃത്വത്തിലുള്ള പിഡിപി ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

‘പിഡിപിയും ജമാഅത്ത ഇസ്ലാമിയും ഒരു പോലെയല്ല. അതില്‍ ഒരു സംശയവും വേണ്ട. ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള ഒരു വര്‍ഗീയ ശക്തിയാണ്. ആര്‍എസ്എസ് പോലെ ഇസ്ലാമിക രാഷ്ട്രംവേണമെന്ന് വാദിക്കുന്നവരാണ് അവര്‍. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്’ ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായിമുന്നോട്ട് പോകുന്നു. അതിന് കേരളത്തിലുടനീളം അവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.