തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും; ആം ആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യം വിട്ടു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഇന്ത്യ സഖ്യത്തില്‍ നിന്ന് പിന്മാറി. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് സഖ്യം രുപീകരിച്ചതെന്നും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ രഹസ്യസഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു. ആം ആദ്മി മാധ്യമവിഭാഗത്തിന്റെ ചുമതലക്കാരന്‍ അനുരാഗ് ധാണ്ടയാണ് ഇക്കാര്യം പാര്‍ട്ടിയുടെ സഖ്യത്തില്‍നിന്നുള്ള പിന്‍മാറ്റം അറിയിച്ചത്.

രാഹുലും മോദിയും ശത്രുക്കളായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെടുമെങ്കിലും ഇരുവരും പരസ്പരം അതിജീവനത്തിന് സഹായിക്കുകയാണ്. ബി.ജെ.പിയെ ശാക്തീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ മോദിക്ക് രാഷ്ട്രീയനേട്ടമായി മാറുകയാണെന്നും ആം ആദ്മി ആരോപിച്ചു. ഇതിന് പകരമായി ഗാന്ധി കുടുംബത്തെ ജയിലില്‍ പോകുന്നതില്‍ നിന്ന് മോദി സംരക്ഷിക്കുന്നു. ഇരുവര്‍ക്കും സാധാരണക്കാരുടെ ആവശ്യങ്ങളായ സ്‌കൂളുകള്‍, ആശുപത്രികള്‍, ഇലക്ട്രിസിറ്റി, കുടിവെള്ളം എന്നിവയെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിന് 240 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും ആം ആദ്മി വിലയിരുത്തി. ഇത് വലിയ നേട്ടമാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.