റിയാദ്: രാജ്യത്തെ റെസ്റ്റോറന്റുകൾ, കഫേകൾ, കാറ്ററിംഗ്, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലെ സ്വദേശി വത്കരണം ശനിയാഴ്ച (ഒക്ടോബർ 02) പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റെസ്റ്റോറൻ്റുകളിൽ (അതിൽ സർവീസ് നൽകുന്ന റെസ്റ്റോറൻ്റുകൾ, വിവാഹ സദ്യ നൽകുന്ന റെസ്റ്റോറൻ്റുകൾ, ഫാസ്റ്റ് ഫുഡ്, ജ്യൂസ് ഷോപ്പ് എന്നിവ ഉൾപ്പെടും) 20 ശതമാനം സഊദിവത്ക്കരണം ബാധകമാകും. എന്നാൽ, ഇത്തരം സ്ഥാപനങ്ങൾ ഷോപ്പിംഗ് കോംപ്ള്ക്സുകളുടെ ഉള്ളിലോ ബിസിനസ് സെൻ്ററിൻ്റെ ഉള്ളിലോ ആണെങ്കിൽ 40 ശതമാനം സഊദിവത്ക്കരണം നടപ്പിലാക്കണമെന്നാണ് നിബന്ധന.

നാലോ അതിലധികം തൊഴിലാളികളോ ഉണ്ടെങ്കിൽ കരാർ ബാധകമാകും. എന്നാൽ, ഒഴിവാക്കപ്പെട്ട ഏതാനും ചില തസ്തികകൾക് നിയമം ബാധകമല്ല. ഡ്രിംഗ്സ്, കൂൾ ഐറ്റംസ്, ഐസ് ക്രീം എന്നീ മേഖലയിൽ 30 ശതമാനവും വാഹനങ്ങളിൽ കറങ്ങി നടന്ന ഐസ് ക്രീം, ഫുഡ് ഐറ്റംസ്, ഡ്രിംഗ്സ് എന്നിവ വിൽക്കുന്നതിൽ 100 ശതമാനവുമാണ് സഊദിവത്ക്കരണം നടപ്പിലാക്കേണ്ടത്.
അതേ സമയം, ഭക്ഷണം ഉണ്ടാക്കലും ഒരുക്കലും, കാറ്ററിംഗ് കോൺട്രാക്ട്, കാൻ്റീൻ, ഫാക്ടറി, സ്കൂളുകൾ, ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിലെ കഫ്റ്റീരീയകൾ, അപാർട്ടുമെൻ്റുകൾക്കുള്ളിലെ റെസ്റ്റോറൻ്റുകളും കോഫി ഷോപ്പുകളും എന്നിവ സഊദിവത്ക്കരണ നിബന്ധനയിൽ നിന്നൊഴിവാകും. കൂടാതെ, ക്ലീനർ, ലോഡിംഗ്, അൺലോഡിംഗ് തൊഴിലാളി എന്നീ തൊഴിലുകളും നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 300 സ്ക്വയർ മീറ്ററിൽ കുറയാത്ത വലിപ്പമുള്ള ഗ്രോസറികളും സെൻട്രൽ മാർക്കറ്റുകളും 500 മീറ്ററിൽ കുറയാത്ത വലിപ്പമുള്ള സെൻട്രൽ മാർക്കറ്റുകളും സഊദിവത്ക്കരണാ നിബന്ധനയിൽ ഉൾപ്പെടും.

ഈ ഘട്ടത്തിൽ, ഉപഭോക്തൃ അക്കൗണ്ടന്റ്, അക്കൗണ്ടിംഗ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, കസ്റ്റമർ റിലേഷൻസ്, സെക്രട്ടേറിയറ്റുകൾ എന്നിങ്ങനെ സെയിൽസ് ഔട്ട്ലെറ്റുകളിലെ ജോലി സഊദികൾക്ക് 100 ശതമാനം ആയി നിശ്ചയിച്ചിട്ടുണ്ട്. ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസറുടെ തൊഴിലിലുള്ള മൊത്തം തൊഴിലാളികളുടെ 50 ശതമാനവും സഊദികൾക്കായിരിക്കണം.




