ചെന്നൈ: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർ ശ്രീലങ്കയിൽ എത്തി എന്ന സംശയത്തിൽ ശ്രീലങ്കൻ എയർലെെൻസ് വിമാനത്തിൽ പരിശോധന. ചെന്നൈയിൽനിന്ന് കൊളംബോയിലെത്തിയ വിമാനത്തിലാണ് പരിശോധന.
ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശ്രീലങ്കൻ പോലീസും ശ്രീലങ്കൻ വ്യോമസേനയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തുന്നത്. ശ്രീലങ്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചെന്നൈയിൽനിന്ന് ശനിയാഴ്ച ഉച്ചക്ക് 11.59-ന് കൊളംബോയിലെത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന ചിലർക്ക് വേണ്ടി ശ്രീലങ്കയിൽ പരിശോധന നടന്നുവെന്നാണ് ശ്രീലങ്കൻ മാധ്യമങ്ങൾ പറയുന്നത്. ശ്രീലങ്കൻ എയർലൈൻസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്.
ചെന്നൈയിൽനിന്നും വന്ന യുഎൽ 122-ാം നമ്പർ വിമാനത്തിൽ പരിശോധന നടത്തുന്നത് ഇന്ത്യ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യയിൽ അന്വേഷണം നേരിടുന്ന പ്രതിക്ക് വേണ്ടിയാണ് വിമാനത്തിൽ പരിശോധന നടത്തുന്നതെന്നാണ് എയർലൈൻസ് വ്യക്തമാക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ആറുപേർ വിമാനത്തിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.





