യൂത്ത് ലീഗിൽ വനിതാ സംവരണം; 20 ശതമാനമാണ് സംവരണം, മെയ് മാസം മെമ്പർഷിപ് ക്യാമ്പയിൻ

0
336

തിരുവനന്തപുരം: മുസ്‍ലിം യൂത്ത് ലീഗിൽ വനിതാ സംവരണം. 20 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയത്. ഭരണഘടനാ പരിഷ്കരണ സമിതിയുടെ നിർദേശം സംസ്ഥാന കമ്മിറ്റിയും പ്രവർത്തക സമിതിയും അംഗീകരിച്ചു. മെയ് മുതല്‍ തുടങ്ങുന്ന മെമ്പർഷിപ്പ് കാമ്പയിനോടെ വനിതാ പ്രാതിനിധ്യം യാഥാർഥ്യമാകും. ശാഖാ തലം മുതല്‍ സംസ്ഥാന കമ്മറ്റിവരെ 20 ശതമാനം വനിതകളായിരിക്കും. ഭാരവാഹികളിലും ഈ പ്രാതിനിധ്യം ഉറപ്പാക്കും.

വനിതാ സംവരണം യൂത്ത് ലീഗിൽ നേരത്തെ തന്നെ ചർച്ചയായിരുന്നു. ഭരണഘടനാ പരിഷ്‌കരണ സമിതിയുടെ നിർദേശങ്ങൾ സംസ്ഥാന പ്രവർത്തകസമിതി അംഗീകരിക്കുകയായിരുന്നു. എംഎസ്എഫിൽ അടക്കം നേരത്തെ ഹരിതയെന്ന പ്രത്യേക വിഭാഗമായാണ് വനിതകൾ പ്രവർത്തിച്ചിരുന്നത്. ഇത് മാറിയാണ് യൂത്ത് ലീഗ് കമ്മിറ്റികളിൽ തന്നെ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വനിതാ പ്രവർത്തന മേഖലയില്‍ പുതിയ ചുവുടകള്‍ വെക്കാന്‍ കഴിയുമെന്നാണ് മുസ്ലിം യൂത്ത് ലീഗ് കരുതുന്നത്.