‘അസ്മയുടെ മരണകാരണം അമിത രക്തസ്രാവം; ചികിത്സ നൽകിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു’

0
657

കൊച്ചി: മലപ്പുറത്ത് വീട്ടിൽവച്ചുള്ള പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിനി അസ്മ (35) മരിച്ചത് അമിത രക്തസ്രാവം മൂലമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രസവശേഷം ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരിക്കില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കളമശേരി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. അസ്മയുടെ കബറടക്കം ഇന്നു വൈകിട്ട് പെരുമ്പാവൂർ അറയ്ക്കപ്പടി എടത്താക്കര ജുമാ മസ്ജിദിൽ നടന്നു.

മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിലാണ് അസ്മ മരിച്ചത്. സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യക്കുറ്റം ചുമത്തും. ശനി വൈകിട്ട് 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. രാത്രി 9 മണിക്ക് മരിച്ചു. പ്രസവശേഷം രക്തസ്രാവം നിർത്താനാവാതെ പോയതാണ് മരണകാരണമായത്. അഞ്ചാമത്തെ പ്രസവമായിരുന്നു അസ്മയുടേത്. മുൻപുള്ള 4 പ്രസവങ്ങളിൽ രണ്ടെണ്ണവും വീട്ടിലായിരുന്നു.

മൃതദേഹവും കുഞ്ഞുമായി സിറാജുദ്ദീൻ സുഹൃത്തുക്കൾക്കൊപ്പം ഞായർ രാവിലെ പെരുമ്പാവൂരിൽ അസ്മയുടെ വീട്ടിലെത്തി. തുടർന്ന് അസ്മയുടെ ബന്ധുക്കൾ ഇവരെ ചോദ്യം ചെയ്യുകയും സംഘർഷമുണ്ടാവുകയും സിറാജുദ്ദീൻ‌ അടക്കമുള്ളവർക്കു പരുക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സിറാജുദ്ദീനെ രാവിലെതന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത് മലപ്പുറത്തേക്കു കൊണ്ടുപോയി. മരണശേഷം വിവരം പുറത്താകാതെ പെരുമ്പാവൂരിലെത്തിച്ച് സംസ്കാരം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.

അസ്മ ഗർഭിണിയാണെന്ന വിവരം സ്ഥലത്തെ ആശാ വർക്കറിൽനിന്നു മറച്ചു വച്ചിരുന്നു. അയൽക്കാർ പോലും ഗർഭവിവരം അറിഞ്ഞിരുന്നില്ല. നാട്ടുകാരുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നില്ല. പ്രഭാഷകനാണെന്നാണ് സിറാജുദ്ദീൻ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇയാളുടെ യുട്യൂബ് ചാനലിൽ മരിച്ചവരെ ഉയിർപ്പിക്കുന്നതു പോലുള്ള കാര്യങ്ങൾ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അസ്മയുടെ ബന്ധുക്കളും മറ്റും ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.