ന്യൂ ഡൽഹി: എയർ ഇന്ത്യയിലെ യാത്രാ ബുദ്ധിമുട്ടുകൾ വിവരിക്കുന്ന യുവാവിൻ്റെ പോസ്റ്റ് വൈറൽ ആകുന്നു. ബിസിനസ് ക്ലാസിലെ തൻ്റെ ദുസഹമായ യാത്രാനുഭവമാണ് യുവാവ് എക്സിൽ കുറിച്ചിരിക്കുന്നത്. ചിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്കുള്ള 16 മണിക്കൂർ നീണ്ട് നിന്ന യാത്രയിൽ എയർ ഇന്ത്യ തനിക്ക് നൽകിയത് പൊട്ടിപൊളിഞ്ഞ സീറ്റും മോശം ഭക്ഷണവുമായിരുന്നുവെന്നാണ് യുവാവിൻ്റെ പരാതി.
സൗമിത്ര ചാറ്റർജി എന്നയാളാണ് എയർ ഇന്ത്യയിലെ തൻ്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തിനുള്ളിലെ പൊട്ടിയ സീറ്റിനെയും മോശം ഭക്ഷണത്തെയും യുവാവ് കുറ്റപ്പെടുത്തുന്നുണ്ട്. മോശം കാബിനിലാണ് തനിക്ക് യാത്ര ചെയ്യേണ്ടിവന്നതെന്നും വളരെ ദയനീയമായ യാത്രാനുഭവമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ചാറ്റർജി പറയുന്നു. വാദത്തെ സാധൂകരിക്കുന്ന ചിത്രങ്ങളും ഇയാൾ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
യുവാവിന് മറുപടിയുമായി എയർ ഇന്ത്യയും ഉടൻ രംഗത്തെത്തി. ‘പ്രിയപ്പെട്ട ചാറ്റർജി, നിങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ട്, വിശദമായ കാര്യങ്ങൾ ഡിമാൻഡ് മെസേജ് ചെയ്യൂ എന്നാണ് എയർ ഇന്ത്യ കുറിച്ചത്. നിങ്ങളുടെ ഫീഡ്‌ബാക്ക് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളിൽ തങ്ങൾക്ക് ഖേദമുണ്ട്. നിങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും ഭാവിയിൽ മികച്ച സേവനം തന്നെ നൽകാനും ഞങ്ങൾക്ക് മറ്റൊരു അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എയർ ഇന്ത്യ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.





