തമാശയ്ക്കുതുടങ്ങിയ സംസാരം മർദനത്തിൽ കലാശിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മർദനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
ഒറ്റപ്പാലം: സ്വകാര്യ ഐ.ടി.ഐ.യിൽ സഹപാഠിയുടെ മർദനമേറ്റ വിദ്യാർഥിക്ക് ഗുരുതരപരിക്ക്. ഷൊർണൂർ കുളങ്ങരപ്പറമ്പിൽ കെ.ജെ. സാജനാണ് (20) മൂക്കിന് ഗുരുതര പരിക്കേറ്റത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സാജന് മൂക്കിന് രണ്ടുശസ്ത്രക്രിയ നടത്തി. സംഭവത്തിൽ പാലപ്പുറം സ്വദേശി കിഷോറിനെതിരേ കേസെടുത്തതായി ഒറ്റപ്പാലം പോലീസ് അറിയിച്ചു.
ഫെബ്രുവരി 19-ന് രാവിലെ പത്തോടെ ഒറ്റപ്പാലത്തെ സ്വകാര്യ ഐ.ടി.ഐ.യിലെ ക്ലാസ് മുറിയിലാണ് സംഭവം. ഓട്ടോമൊബൈൽ എൻജിനിയറിങ് ഒന്നാംവർഷ വിദ്യാർഥികളാണ് ഇരുവരും. ബെഞ്ചിൽ ഇരിക്കുകയായിരുന്ന സാജന്റെ ദേഹത്ത് കിഷോർ പിടിക്കുകയും ഇത് എതിർത്തപ്പോൾ പരസ്പരം ഉന്തുംതള്ളും ഉണ്ടാവുകയുമായിരുന്നു. തുടർന്ന് മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്നാണ് പരാതി. വിവരമറിഞ്ഞ് സാജന്റെ അച്ഛന്റെ സുഹൃത്ത് എത്തിയാണ് വിദ്യാർഥിയെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമാണെന്നുകണ്ട് തൃശ്ശൂരിലെ ആശുപത്രിയിലേക്കു മാറ്റി.
മൂക്കിനുസമീപം നീരുണ്ടായിരുന്നതിനാൽ വിദഗ്ധപരിശോധന നടത്താൻ ആശുപത്രി അധികൃതർക്കായിരുന്നില്ല. തുടർന്നുള്ള പരിശോധനയിലാണ് മൂക്കിന്റെ പാലത്തിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് സാജന്റെ അച്ഛൻ അഡ്വ. കെ.എ. ജയചന്ദ്രൻ പറഞ്ഞു. മൂക്കിന്റെ പാലത്തിന്റെ സ്ഥാനചലനം ശരിയാക്കാനുള്ള സെപ്റ്റോപ്ലാസ്റ്റി, പാലം ശരിയാക്കാനുള്ള നേസൽ ബോൺ റിഡക്ഷൻ എന്നീ ശസ്ത്രക്രിയകളാണ് ചെയ്തത്. തിങ്കളാഴ്ച ആശുപത്രി വിടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
തമാശയ്ക്കുതുടങ്ങിയ സംസാരം മർദനത്തിൽ കലാശിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മർദനത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൈ ഉപയോഗിച്ച് മർദിച്ചതിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സാജൻ തിരിച്ച് മർദിച്ചതായി കിഷോറും പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ, ഇതിൽ കേസെടുത്തിട്ടില്ല. ഇരുവരെയും ഏഴുദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നതായി ഐ.ടി.ഐ. അധികൃതർ അറിയിച്ചു.





