വാഷിങ്ടൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയിൽ വാക്കേറ്റവും വെല്ലുവിളിയും. ഇതേ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫിസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ വൊളോഡിമർ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താ സമ്മേളനം ഡോണൾഡ് ട്രംപ് റദ്ദാക്കി. പിന്നാലെ, വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി.
ചർച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. പുട്ടിൽ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തിൽ ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചു.
യുഎസ് ചെയ്ത സഹായങ്ങൾക്ക് നന്ദി വേണമെന്ന് സെലെൻസ്‌കിയോട് ട്രംപ് പറഞ്ഞു. ‘അമേരിക്കൻ ജനതയോട് ഞാൻ നിരവധി തവണ നന്ദി പറഞ്ഞിട്ടുണ്ട്’ – സെലെൻസ്‌കി പറഞ്ഞു. സെലെൻസ്കിയെ നന്ദിപറയാൻ നിർബന്ധിക്കുകയും ചെയ്തു. ട്രംപ് അദ്ദേഹം മൂന്നാം ലോകയുദ്ധമാണ് ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു. നിങ്ങൾ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻകൊണ്ടാണ് ചൂതാട്ടം നടത്തുന്നത്. നിങ്ങൾ ചെയ്യുന്നത് അമേരിക്കയെ സംബന്ധിച്ച് അങ്ങേയറ്റം അനാദരവാണ് -ട്രംപ് പറഞ്ഞു.
സെലെൻസ്കിയുടെ നന്ദികേടിനെക്കുറിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പറഞ്ഞു. യുക്രൈൻകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ താങ്കൾ എന്നെങ്കിലും അവിടെ വന്നിട്ടുണ്ടോയെന്ന് വാൻസിനോട് സെലെൻസ്കി തിരിച്ചുചോദിച്ചു. രാഷ്ട്ര നേതാക്കളുടെ പതിവു ചർച്ചകളിൽ നിന്നു മാറി പരസ്പരം വാക്കുതകർക്കത്തിലേക്കു നീണ്ടതോടെയാണു ചർച്ച അവസാനിപ്പിച്ചത്.
പിന്നാലെ, യുഎസ് ഇടപെടുകയാണെങ്കിൽ സെലെൻസ്കി സമാധാനത്തിന് തയാറല്ലെന്നാണ് മനസിലാക്കുന്നതെന്നും സെലെൻസ്കി യുഎസിനെ അപമാനിച്ചെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ ആരോപിച്ചു. സമാധാനത്തിന് തയാറുള്ളപ്പോൾ സെലെൻസ്കിക്ക് തിരിച്ചുവരാമെന്നും ട്രംപ് പറഞ്ഞു.
യുദ്ധത്തിൽ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50% വരുമാനം യുഎസുമായി പങ്കിടുന്ന കരാറിൽ സെലെൻസ്കി ഒപ്പുവച്ചില്ല. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ ജോ ബൈഡൻ ഭരണകൂടം യുക്രെയ്നിനു സാമ്പത്തികസഹായവും ആയുധങ്ങളും നൽകിയിരുന്നുവെങ്കിലും റഷ്യ അനുകൂല നിലപാടാണു ട്രംപ് സ്വീകരിച്ചിട്ടുള്ളത്. സെലെൻസ്കിയെ രൂക്ഷമായി വിമർശിച്ച ട്രംപ് റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു.
ധാതുവിഭവങ്ങൾ, പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്‌ക്കൊപ്പം തുറമുഖങ്ങളുടെയും പ്രകൃതിവാതക ടെർമിനലുകളുടെയും ഉടമസ്ഥതയും യുഎസിനു കൈമാറണം. ഇതിനു പകരമായി സൈനിക സുരക്ഷാ ഉറപ്പുകളൊന്നും കരാറില്ലെന്നതാണു ശ്രദ്ധേയം. ട്രംപിന്റെ നയം മയപ്പെടുത്താനും യുഎസ് സൈനിക സഹായം ഉറപ്പാക്കുന്നതിനും റിപ്പബ്ലിക്കൻ കക്ഷി നേതാക്കളുടെ പിന്തുണ നേടാൻ സന്ദർശനം സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സെലെൻസ്കി.





