ഫോണും പേഴ്സും കവര്‍ന്നു, ആംബുലൻസ് ഡ്രൈവറെ തോട്ടില്‍ മുക്കിക്കൊല്ലാന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

0
1068

തിരുവനന്തപുരത്ത് ആംബുലൻസ് ഡ്രൈവറെ തോട്ടില്‍ മുക്കിക്കൊല്ലാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. ശ്രീകാര്യം കരിമ്പൂക്കോണം പുതുവൽ പുത്തൻവീട്ടിൽ എബി (32), സഹോദരൻ സിബി (31), നാലാഞ്ചിറ കിഴക്കേവിള വീട്ടിൽ ശിവപ്രസാദ് (31) എന്നിവരാണ് പിടിയിലായത്. 

ഫെബ്രുവരി 2നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കന്യാകുളങ്ങര ബൈത്തുൽ ഫിർദൗസിൽ മഹബൂബാണ് (23) ആക്രമണത്തിരയായത്. തിരുവനന്തപുരം മെഡി. കോളജിന് അടുത്ത് നില്‍ക്കുകയായിരുന്നു മഹബൂബിനെ യുവാക്കള്‍ ബലം പ്രയോഗിച്ച് ഓട്ടോയിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശ്രീകാര്യത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയതോടെ സ്മാർട്ട്‌ഫോണും പേഴ്സും പിടിച്ചുവാങ്ങി. ശേഷം ക്രൂരമായി മർദ്ദിച്ച് തോട്ടിൽ മുക്കിക്കൊല്ലാനായി ശ്രമം. 

തോട്ടില്‍ മുക്കുന്നതിനിടെ കുതറി മാറി ഓടിയ മെഹബൂബ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതികളെ പിടികൂടിയത്.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.