മുംബൈ: മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യക്ക് സമീപം ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ 13 ആയി. 101 യാത്രക്കാരെ രക്ഷിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ 10 പേർ സാധാരണക്കാരും 3 പേർ നേവി ഉദ്യോഗസ്ഥരുമാണ്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റാ ഗുഹകളിലേക്ക് പോകുകയായിരുന്ന നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. അപടകം നടക്കുമ്പോൾ ബോട്ടിൽ നൂറിലധികം യാത്രക്കാർ ഉണ്ടായിരുന്നു. അമിതവേഗതയിൽ നിയന്ത്രണംവിട്ടുവന്ന നേവി സ്പീഡ് ബോട്ട് ഇടിച്ചാണ് യാത്രാബോട്ട് മറിഞ്ഞത്.
ബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കൂട്ടമായി കടലിലേക്ക് എടുത്തുചാടിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം നേവി കൃത്യമായി അന്വേഷിക്കുമെന്ന് ഫഡ്‌നാവിസ് അറിയിച്ചു.





