തിരുവനന്തപുരം: കെഎസ് ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച അന്തിമതീരുമാനം ഗതാഗത വകുപ്പ് മുഖ്യമന്ത്രിക്കു വിട്ടു. മുഖ്യമന്ത്രി വൈകാതെ യോഗം വിളിച്ച് ഏതുരീതിയിൽ പദ്ധതി വേണമെന്നു തീരുമാനിക്കും. സൗജന്യയാത്രാ പദ്ധതി 15 ന് ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
െകഎസ്ആർടിസി നൽകിയ റിപ്പോർട്ടുകൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്തതിനു ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കാൻ വിട്ടത്. പദ്ധതിയുടെ ആനുകൂല്യം എല്ലാ സ്ത്രീകൾക്കും നൽകുമെന്നു നേരത്തേ മന്ത്രി സി.പി.ജോൺ പറഞ്ഞിരുന്നു.
ഏതൊക്കെ ബസിൽ പദ്ധതി നടപ്പാക്കിയാൽ എത്ര രൂപ വീതം ചെലവു വരുമെന്ന കണക്കുകൾ കെഎസ്ആർടിസി കൈമാറിയിരുന്നു. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി, ഓർഡിനറി ബസിൽ മാത്രമാക്കിയാൽ 57 കോടി, സിറ്റി ഫാസ്റ്റ്, ഓർഡിനറി എന്നിവയിൽ നടപ്പാക്കിയാൽ 65 കോടി, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവയിൽ നടപ്പാക്കിയാൽ 90 കോടി എന്നിങ്ങനെയാണു 3 മാസത്തെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. ശമ്പളത്തിനും പെൻഷനുമുള്ള സാമ്പത്തിക സഹായത്തിനു പുറമേ ഈ തുക കൂടി സർക്കാർ കെഎസ്ആർടിസിക്ക് നൽകണം.
പ്രതിദിനം 10 മുതൽ 12 വരെ ലക്ഷം വനിതകൾ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. പദ്ധതി നടപ്പാക്കുന്നതോടെ കൂടുതൽ വനിതകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതു സ്കീം തിരഞ്ഞെടുത്താലും ആ തുക മുൻകൂറായി സർക്കാർ കെഎസ്ആർടിസിക്കു നൽകിയാൽ മാത്രമേ പദ്ധതി മുന്നോട്ടുപോകൂ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
