വരുന്നു…ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കടുത്ത വരള്‍ച്ച; എല്‍ നിനോ പ്രതിഭാസം കേരളത്തിലും ബാധിക്കും

1 Min Read
തിരുവനന്തപുരം: കാലവര്‍ഷത്തെ എല്‍നിനോ പ്രതിഭാസം ബാധിച്ചേക്കുമെന്നും വരള്‍ച്ച രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസംഘനയുടെ കാലാവസ്ഥാ ഏജന്‍സി വേള്‍ഡ് മെട്രോളജിക്കല്‍ ഏജന്‍സി(ഡബ്ല്യു.എം.ഒ). ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്‍ നിനോ പ്രതിഭാസം മൂലം ഈ വര്‍ഷം ആഗോള താപനിലയില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. അങ്ങനെവന്നാല്‍ കേരളത്തിലും ഇന്ത്യയിലൊട്ടാകെയും ഈ പ്രതിഭാസം വലിയ തിരിച്ചടിയാകും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശരാശരിയേക്കാള്‍ ആറു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രങ്ങളില്‍ ഉഷ്ണതരംഗങ്ങള്‍ രൂപപ്പെടുന്നത് കടുത്ത വരള്‍ച്ചയ്ക്കും ചിലയിടങ്ങളില്‍ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തിലെ സമുേ്രദാപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എല്‍ നിനോയ്ക്ക് കാരണം. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ഉയര്‍ന്ന താപനില ഓഗസ്റ്റ് വരെ തുടരും. നവംബര്‍ വരെ എല്‍ നിനോ പ്രതിഭാസം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡബ്ല്യു.എം.ഒ. മുന്നറിയിപ്പ് നല്‍കുന്നു.
ദക്ഷിണേഷ്യയില്‍ വരള്‍ച്ചാ ഭീഷണിയുണ്ടെങ്കിലും അതേസമയംതന്നെ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മഴ കൂടാനും എല്‍ നിനോ കാരണമാകും. കൂടാതെ പസഫിക് സമുദ്രത്തില്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന് മുമ്പ് 2024-ലാണ് ലോകം എല്‍ നിനോ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായാണ് 2024 രേഖപ്പെടുത്തപ്പെട്ടത്.
അതിനേക്കാള്‍ കടുത്ത ആഘാതമായിരിക്കുമോ പുതിയ എല്‍ നിനോ സൃഷ്ടിക്കുക എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ആഗോളതലത്തില്‍ വരാനിരിക്കുന്ന വരള്‍ച്ചയെയും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെയും നേരിടാന്‍ രാജ്യങ്ങള്‍ സജ്ജമാകണമെന്ന് നിര്‍ദേശവും യു.എന്‍. നല്‍കിയിട്ടുണ്ട്. മുന്‍ മുന്നറിയിപ്പുകള്‍ പ്രകാരം കേരളത്തില്‍ ഇതിനകം കാലാവര്‍ഷം സജീവമാകേണ്ടതായിരുന്നു. എന്നാല്‍, ഇതേവരെ കാലവര്‍ഷം സംസ്ഥാനത്ത് പ്രവേശിച്ചിട്ടില്ല. കാറ്റ് അനുകൂലമല്ലാത്തതാണു കാരണം. ഇന്നോ നാളെയോ കാലവര്‍ഷം എത്തിയേക്കുമെന്നും ഇക്കുറി ശരാശരി മഴ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകര്‍.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version