കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്… ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

3 Min Read
  • സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി, അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ആറ് മാസത്തെ പ്രസവാവധി

തിരുവനന്തപുരം: 16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആണ് നയപ്രഖ്യാപനം നടത്തുന്നത്. ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്.

വമ്പന്‍ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ നടത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1,000 രൂപ നല്‍കുമെന്നും ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നും പ്രഖ്യാപനം ഉണ്ടായി. വനിതകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്, കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും. കേരളത്തെ തുറമുഖ ഹബ്ബായി മാറ്റുമെന്നും പ്രഖ്യാപനം. കൃഷി ചെയ്യാനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകും. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപകമാക്കും, വനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും, സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപനം.

ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും. ഓരോ കുടുംബത്തിനും വര്‍ഷം തോറും 25ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുക. ഇന്ദിരാ ഗ്യാരന്റിയുമായി മുന്നോട്ട് പോകും. വജനങ്ങള്‍ക്ക് സംരംഭം ആരംഭിക്കാന്‍ 5ലക്ഷം രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കും. സംസ്ഥാനത്ത് വയോജന വകുപ്പ് നടപ്പിലാക്കും, മണ്ണ് സംരക്ഷണത്തിന് പ്രത്യേക പോളിസി, സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സ്‌കീം, കേരളത്തെ സിനിമാ ഷൂട്ടിംഗ് ഡെസ്റ്റിനേഷന്‍ ആക്കും. സമഗ്ര സിനിമാ നയം രൂപീകരിക്കും. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം ആരംഭിക്കും. സീറോ ടോളറന്‍സ് ടു ഡ്രഗ്‌സ്. എക്‌സൈസ് വകുപ്പില്‍ സമഗ്ര പരിഷ്‌കാരം. ലഹരി നെറ്റ്‌വര്‍ക്കുകളെ തകര്‍ക്കും. സ്‌കൂള്‍, കോളേജ് ക്യാമ്പസുകള്‍ ലഹരിമുക്തമാക്കും. എല്ലാ ജില്ലകളിലും പ്ലസ് വണ്‍ സീറ്റുകള്‍ വർധിപ്പിക്കും എന്നിങ്ങനെയും പ്രഖ്യാപനമുണ്ടായി.

കേരളത്തെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സിനിമാ ചിത്രീകരണ കേന്ദ്രമാക്കി മാറ്റുന്നതിനായി സര്‍ക്കാര്‍ സമഗ്ര സിനിമാനയം രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. അത്യാധുനികമായ ഒരു മീഡിയ സിറ്റിയും ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ് ഹബ്ബും സര്‍ക്കാര്‍ വികസിപ്പിക്കും. ആനിമേഷന്‍-വിഎഫ്എക്‌സ് മേഖലകളിലെ യുവ പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം 60 വയസ്സിന് മുകളിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പെന്‍ഷനും ആരോഗ്യ ഇന്‍ഷൂറന്‍സും ഉറപ്പാക്കും. സംസ്ഥാനത്തുടനീളം സ്ഥിരം തിയേറ്ററുകള്‍ നിര്‍മ്മിക്കാനും അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും.

മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വിപുലീകരിക്കും. കേരളത്തില്‍ ആഗോള നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങും. സംസ്ഥാനത്ത് ആഗോള നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കും. ജവഹര്‍ലാല്‍ നെഹ്‌റു സയന്റിഫിക് സെന്റര്‍ ആരംഭിക്കും. സെമസ്റ്റര്‍ ഇന്‍ കേരള എന്ന അക്കാദമിക് ടൂറിസം പദ്ധതി എന്നിവ ആരംഭിക്കും.  വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികള്‍. സംസ്ഥാനത്തെ ലോകനിലവാരമുള്ള സ്‌പോര്‍ട്‌സ് ഹബ്ബാക്കി മാറ്റാന്‍ അത്യാധുനിക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ആറ് മാസത്തെ പ്രസവാവധി, പ്ലാന്റേഷന്‍ മേഖലയിലെ നിയന്ത്രണങ്ങളില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പൊതുഭൂമി സംരക്ഷിക്കാനും വ്യവസായ വളര്‍ച്ച ഉറപ്പാക്കാനും പുതിയ ലാന്‍ഡ് കമ്മീഷനെ നിയോഗിക്കും, കര്‍ഷകര്‍ക്ക് വ്യവസ്ഥകളില്ലാതെ പട്ടയം ഉറപ്പാക്കും, ബൈപ്പാസുകളെ നാലുവരിപ്പാതകളാക്കി മാറ്റുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ റോഡുകളും ഘട്ടങ്ങളാക്കി ബിഎം ആന്‍ഡ് ബി സി നിലവാരത്തിലേക്ക് ഉയര്‍ത്തും. കേരളത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം മൂന്നുദിവസം വരെ ആര്‍ത്തവാവധി നല്‍കും. പ്രൊജക്ട് മെന്‍സ്ട്രല്‍ ഡിഗ്നിറ്റിയുടെ ഭാഗമായാണ് പ്രഖ്യാപനം. അതിഥി തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന് പ്രത്യേകം പോര്‍ട്ടല്‍ രൂപീകരിക്കും ഗവര്‍ണര്‍ വ്യക്തമാക്കി.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version