പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ച സംഭവം; 2 യുവതികൾ അറസ്റ്റിൽ

1 Min Read

കൊല്ലം: സിവിൽ പൊലീസ് ഓഫിസർ ആർച്ചൽ പാലവിള വീട്ടിൽ വി.എസ്. വിവേകിന്റെ വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് രാത്രി തീ കത്തിച്ചു നശിപ്പിച്ച കേസിൽ 2 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണു പിടിയിലായത്.

ഇതിനിടെ പൊലീസ് കസ്റ്റഡിയിൽ ആയ ആരതിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർച്ചൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു യുവതികളെ പിടികൂടിയത്. ആരതിയും വിവേകും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണു ബൈക്ക് കത്തിക്കാൻ കാരണമെന്നു പൊലീസ് പറയുന്നു. ആറന്മുള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ വിവേകിന്റെ ബൈക്ക് ശനിയാഴ്ച അർധരാത്രിയോടെയാണു കത്തിനശിച്ചത്.

തീയും പുകയും ഉയർന്നപ്പോൾ വിവേകും മാതാപിതാക്കളും പുറത്ത് ഇറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടില്ലെന്നാണ് അവർ പൊലീസിനെ അറിയിച്ചത്. സമീപത്തു നിന്നു ഭീഷണിക്കത്തും ലഭിച്ചിരുന്നു. പുനലൂർ കോളജിൽ മൂന്നു വർഷം മുൻപ് വിവേക് ഉൾപ്പെടുന്ന പൊലീസ് സംഘം ഒരു വിദ്യാർഥി സംഘടനയുടെ പ്രവർത്തകരെ തല്ലിയതിനു പ്രതികാരമായി ബൈക്ക് കത്തിച്ചു എന്ന തരത്തിലാണു കത്തിൽ രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ ഇത് അന്വേഷണം വഴി തെറ്റിക്കാനുള്ള നടപടി ആണെന്നു പൊലീസിനു തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു. സംഭവത്തിൽ യുവതികളെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതു പൊലീസ് അന്വേഷിക്കുന്നു . വിവേകിനെ സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version