ചെന്നൈ: ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി തമിഴ്നാട്. എഐക്ക് വേണ്ടി മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിച്ച കേരളത്തിന് പിന്നാലെയാണ് തമിഴ്‌നാടും ആ പാത പിന്തുടരുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് മന്ത്രിസഭയിലെ വകുപ്പുകൾ വികസിപ്പിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തതോടെയാണ് എഐക്ക് മാത്രമായി പുതിയൊരു വകുപ്പ് സംസ്ഥാനത്ത് നിലവിൽ വന്നത്.
ടിവികെ അംഗമായ ആർ. കുമാറിനാണ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പിൻ്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പിന്റെയും ചുമതല ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച ചെന്നൈയിലെ ലോക് ഭവനിൽ വെച്ച് കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പടെ 23 പുതിയ മന്ത്രിമാർക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ജോസഫ് വിജയ് ദാരിദ്ര്യ നിർമാർജന വകുപ്പ് ഏറ്റെടുത്തു. ഇതുവരെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വനിതാ ക്ഷേമ വകുപ്പ് പുതിയതായി മന്ത്രിസഭയിലെത്തിയ കെ. ജഗദീശ്വരിക്ക് കൈമാറി. ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെ. എ. സെങ്കോട്ടയ്യന് ധനകാര്യത്തിന് പകരം റവന്യൂ, ദുരന്തനിവാരണ വകുപ്പുകളുടെ ചുമതലയാണ് പുതുതായി നൽകിയിരിക്കുന്നത്. ടി.വി.കെയുടെ എൻ. മേരി വിൽസണെയാണ് പുതിയ ധനകാര്യ, ആസൂത്രണ, വികസന വകുപ്പ് മന്ത്രിയായി നിയമിച്ചിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
