വാഷിങ്ടൺ: കരാർ സാധ്യമായില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. യുദ്ധം വേഗത്തിൽ അവസാനിക്കുമെന്നും ഇറാൻ നേതാക്കൾ കരാറിനായി യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു.
എന്നാൽ വീണ്ടും യുദ്ധം തുടങ്ങിയാൽ അമേരിക്കയ്ക്ക് സർപ്രൈസ് ഉണ്ടെന്ന് തിരിച്ചടിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കൻ ഭീഷണിയെ ഭയക്കുന്നില്ലെന്നും തിരിച്ചടി ശക്തമായിരിക്കുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്ക ഇറാനെ വീണ്ടും ആക്രമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ആക്രമണത്തിന് ഉത്തരവിട്ടതിന് ഒരു മണിക്കൂർ കഴിഞ്ഞാണ് താൻ അത് മാറ്റിവച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ടെഹ്‌റാൻ പുതിയ നിർദ്ദേശം മുന്നോട്ടുവച്ചതിനെത്തുടർന്ന് യുദ്ധം പുനരാരംഭിക്കൽ താൽക്കാലികമായി നിർത്തിവച്ചെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയത്.
എന്നാൽ യുദ്ധത്തിലേക്ക് വീണ്ടും തിരിച്ചുവരാൻ യുഎസ് തയാറായാൽ ‘വലിയ സർപ്രൈസുകളുണ്ടാകുമെന്ന്’ ഇറാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ യുഎസ് പൂർണസജ്ജമാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രസ്താവന.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
